ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്സഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിൽ ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരെ ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ്യസഭാ സീറ്റും നഖ്‌വിക്കു നൽകിയിരുന്നില്ല. അതേസമയം, അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കുമെന്ന സൂചന ശക്തമാണ്. 

സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അസംഖാനുമായിരുന്നു അസംഗഡിലെയും റാംപുരിലെയും എംപിമാർ. ഇരുവരും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. ഭോജ്പുരി സിനിമാതാരവും ഗായകനുമായ ദിനേശ് ലാൽ യാദവ് 2019 ൽ അഖിലേഷിനോട് തോറ്റയാളാണ്. അദ്ദേഹത്തിനു വീണ്ടും സീറ്റു നൽകിയത് യാദവ വോട്ടുകളിൽ കണ്ണുനട്ടാണ്. ദലിത് ആയ സുശീൽ ആനന്ദാണ് എസ്പിയുടെ സ്ഥാനാർഥിയെന്നത് യാദവ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. 

ഘനശ്യാം ലോധി നേരത്തേ ബിജെപി ജില്ലാ പ്രസിഡന്റായിരുന്നു. 2009 ൽ ബിഎസ്പിയിൽ ചേർന്ന അദ്ദേഹം പിന്നീട് കല്യാൺസിങ്ങിന്റെ രാഷ്ട്രീയ ക്രാന്തി പാർട്ടിയിൽ അംഗമായി. എസ്പിയുടെ സഹകരണത്തോടെ എംഎൽസിയുമായിരുന്നു. പിന്നീട് വീണ്ടും ബിഎസ്പിയിൽ ചേർന്ന് റാംപുരിൽ മത്സരിച്ചെങ്കിലും തോറ്റു. 2011 ൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. അസംഖാന്റെ വലംകയ്യായി അറിയപ്പെട്ടിരുന്ന ഘനശ്യാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് വീണ്ടും ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.റാംപുരിൽ ബിഎസ്പിക്കു സ്ഥാനാർഥിയില്ല. 

ഇതോടൊപ്പം ത്രിപുര, ഡൽഹി, ആന്ധ്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പു സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ്. 26നു വോട്ടെണ്ണൽ. 

English Summary: UP Loksabha Poll: No Seat for Mukhtar Abbas Naqvi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com