മഹാരാഷ്ട്ര: സ്വതന്ത്രരുടെ ബലത്തിൽ അധിക സീറ്റ് നേടി ബിജെപി
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ ബിജെപി അധിക സീറ്റ് പിടിച്ചെടുത്തത് ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ ഉൾപ്പെടുന്ന മഹാവികാസ് അഘാഡി (എംവിഎ) സർക്കാരിനു തിരിച്ചടിയായി.
6 സീറ്റായിരുന്നു സംസ്ഥാനത്ത് ഒഴിവുവന്നത്. അംഗബലം അനുസരിച്ച് 2 പേരെ ജയിപ്പിക്കാനാകുന്ന ബിജെപി 3 പേരെ നിർത്തിയതോടെയാണു മത്സരത്തിലേക്കു നീങ്ങിയത്. ശിവസേനയും ബിജെപിയും നേർക്കു നേർ മത്സരിച്ച ആറാം സീറ്റിൽ രണ്ടാം മൂല്യ വോട്ട് (സെക്കൻഡ് പ്രിഫറൻസ്) ആണു ഫലം നിർണയിച്ചത്. സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണ ബിജെപി നേടി.
വോട്ടിങ്ങിൽ ചട്ടലംഘനം എല്ലാ പാർട്ടികളും പരസ്പരം ആരോപിച്ചിരുന്നു. എന്നാൽ, ശിവസേനയുടെ മാത്രം ഒരു വോട്ട് അസാധുവാക്കി. ബിജെപിയുടെ 2 വോട്ടുകളിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ല. കള്ളപ്പണ ഇടപാട് ആരോപിച്ച് ഇഡി അറസ്റ്റ് ചെയ്ത 2 എൻസിപി അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ ജാമ്യം കിട്ടിയുമില്ല.
288 അംഗ നിയമസഭയിൽ ബിജെപി –106, ശിവസേന- 55 (ഒരാൾ മരിച്ചു), എൻസിപി– 53, കോൺഗ്രസ് –44, സ്വതന്ത്രർ –13, മറ്റു പാർട്ടികൾ – 16 എന്നിങ്ങനെയാണു സീറ്റ് നില. വിജയിക്കാൻ ഒരാൾക്ക് കുറഞ്ഞത് 41 വോട്ട് വേണമെന്നിരിക്കെ ബിജെപി സ്ഥാനാർഥികളായ പിയൂഷ് ഗോയലും അനിൽ ബോണ്ടെയും 48 വീതവും ധനഞ്ജയ് മഹാദിക്ക് 41.56 വോട്ടും നേടി.
മറ്റുള്ളവർക്കു കിട്ടിയത്: കോൺഗ്രസിന്റെ ഇമ്രാൻ പ്രതാപ്ഗരി (കോൺഗ്രസ്): 44, പ്രഫുൽ പട്ടേൽ (എൻസിപി): 43, സഞ്ജയ് റാവുത്ത് (ശിവസേന): 41 പരാജയപ്പെട്ട ശിവസേന സ്ഥാനാർഥി സഞ്ജയ് പവാറിന് 39 വോട്ടേ കിട്ടിയുള്ളൂ.
English Summary: Maharashtra rajya sabha election result