ADVERTISEMENT

ന്യൂഡൽഹി∙ ആരെയാവും എതിർപക്ഷം രാഷ്ട്രപതി സ്ഥാനാർഥിയാക്കുക എന്നത് ഉറ്റുനോക്കി ബിജെപിയും പ്രതിപക്ഷവും. പ്രതിപക്ഷത്തിന്റെ മനസ്സറിയാൻ കോൺഗ്രസ് ഉൾപ്പെടെ ഏതാനും കക്ഷികളുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തിയെങ്കിലും ആരായിരിക്കും സ്ഥാനാർഥിയെന്നു വ്യക്തമാക്കിയില്ല. പൊതുസമ്മതനെങ്കിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയാകാമെന്ന് ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയതായാണ് സൂചന.

മമത ബാനർജി മുൻകൈയെടുത്തു കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലേക്ക് ക്ഷണിച്ചതിൽ 6 പാർട്ടികൾ വിട്ടുനിന്നു. ഈ പാർട്ടികളെയും 20, 21 തീയിതികളിലൊന്നിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുപ്പിക്കാൻ ഊർജിത ശ്രമമുണ്ടാവും. മുംബൈയിൽ സമ്മേളിക്കാമെന്ന് ശരദ് പവാർ നിർബന്ധം പിടിക്കുന്നില്ലെങ്കിൽ ഡൽഹിയിൽ തന്നെ യോഗം ചേരും. 

പ്രതിപക്ഷത്തിന്റെ ആദ്യ പരിഗണന 2017ൽ ഗോപാൽകൃഷ്ണ ഗാന്ധിക്കായിരുന്നു. ബിജെപി റാം നാഥ് കോവിന്ദിനെ  പ്രഖ്യാപിച്ചതോടെയാണ് പട്ടിക വിഭാഗത്തിൽനിന്നുള്ളയാളെ പരിഗണിക്കാമെന്ന് പ്രതിപക്ഷം തീരുമാനിച്ചത്. തുടർന്നാണ് പ്രതിപക്ഷം മീരാ കുമാറിന്റെ പേര് പ്രഖ്യാപിച്ചത്. ഇത്തവണയും ബിജെപിയുടെ അപ്രതീക്ഷിത നീക്കത്തിന് പ്രതിപക്ഷം സാധ്യത കാണുന്നു. തങ്ങളെ പ്രതിരോധത്തിലാക്കുംവിധമുള്ള നീക്കം പ്രതിപക്ഷത്തുനിന്ന് ആദ്യമുണ്ടാകുമോയെന്ന ആശങ്ക ബിജെപിക്കുമുണ്ട്. 

എന്നാൽ, ബിജെപി ആരെ പ്രഖ്യാപിക്കുന്നുവെന്ന് ആശങ്ക വേണ്ടെന്ന വാദവും ഇപ്പോൾ പ്രതിപക്ഷത്തുണ്ട്. ആരാണെങ്കിലും അത് ബിജെപിയുടെ സ്ഥാനാർഥിയായിരിക്കും, ആ സ്ഥാനാർഥി എതിർക്കപ്പെടണം എന്ന യുക്തിയിൽ മുന്നോട്ടുപോകാമെന്നാണ് ചില നേതാക്കളുടെ നിലപാട്. 

ഗോപാൽകൃഷ്ണ ഗാന്ധിക്കു പുറമേ ഫാറൂഖ് അബ്ദുല്ലയുടെ പേരും കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷ യോഗത്തിൽ പരാമർശിക്കപ്പെട്ടെങ്കിലും ഫാറൂഖിന്റെ മകൻ ഒമർ അബ്ദുല്ല തന്നെ വിയോജിച്ചുവെന്നാണ് സൂചന. തന്റെ പേര് ആരെങ്കിലും നിർദേശിക്കുമെന്ന പ്രതീക്ഷയോടെയാണ് എച്ച്.ഡി.ദേവെഗൗഡ എത്തിയതെന്ന് പ്രതിപക്ഷവൃത്തങ്ങൾ പറഞ്ഞു. മമത  വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തെ കോൺഗ്രസ് ഇതര പാർട്ടികളുടെ മുഖ്യമന്ത്രിമാർ ആരും തയാറായില്ലെന്നത് കോൺഗ്രസിനും ഇടതു പാർട്ടികൾക്കും സന്തോഷം നൽകുന്നുണ്ട്. ആം ആദ്മി പാർട്ടി, ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, അകാലി ദൾ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയാണ് മമതയുടെ ക്ഷണം നിരസിച്ചത്.

താൻ തന്നെ പങ്കെടുക്കുമെന്നാണ് ടിആർഎസ് നേതാവായ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആദ്യം സൂചിപ്പിച്ചത്. എന്നാൽ, മമത മുൻകൈയെടുത്തു നടത്തുന്ന യോഗത്തിൽ പ്രതിനിധിയെ പോലും അയക്കേണ്ടതില്ലെന്ന് പിന്നീട് കെസിആർ തീരുമാനിച്ചു. അടുത്തയാഴ്ചത്തെ യോഗത്തിനു ചുക്കാൻ പിടിക്കാൻ ശരദ് പവാർ, മല്ലികാർജുൻ ഖർഗെ, മമത ബാനർജി എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, മമത പിൻവലിഞ്ഞ മട്ടെന്നാണ് സൂചന.

Content Highlight: Presidential Poll, Gopalkrishna Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com