പുകഞ്ഞ് അണ്ണാ ഡിഎംകെ; പോർവിളി, കയ്യാങ്കളി
Mail This Article
ചെന്നൈ ∙ജയലളിതയ്ക്കു ശേഷം വേണ്ടെന്നുവച്ച ജനറൽ സെക്രട്ടറി സ്ഥാനം പുനഃസ്ഥാപിക്കുന്നതിനെച്ചൊല്ലി പനീർസെൽവം – എടപ്പാടി പളനിസാമി പക്ഷങ്ങളുടെ പോര് കടുത്തതോടെ അണ്ണാഡിഎംകെ ആസ്ഥാനം യുദ്ധക്കളമായി. ഇരുനേതാക്കളുടെയും അണികൾ ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിച്ചു. ഇതിനിടെ എടപ്പാടി അനുകൂലിയെ പനീർസെൽവത്തിന്റെ അണികൾ വളഞ്ഞിട്ടു തല്ലി. ഇതോടെ പാർട്ടി ഓഫിസിനു സുരക്ഷ കൂട്ടി. അതേസമയം, മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ കൂട്ടുപിടിച്ച് പനീർസെൽവം പാർട്ടി പിളർത്താൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമാണ്. ശശികലയും പനീൽസെൽവവും ഒന്നിച്ചുള്ള പോസ്റ്ററുകളും ചിലയിടങ്ങളിൽ ഉയർന്നു.
ജനറൽ സെക്രട്ടറിസ്ഥാനം പുനഃസ്ഥാപിക്കേണ്ടെന്നും പാർട്ടിയിൽ താനും എടപ്പാടിയും തുല്യ അധികാര കേന്ദ്രങ്ങളായി തുടരണമെന്നുമാണ് പനീർസെൽവത്തിന്റെ നിലപാട്. 23ലെ ജനറൽ ബോഡി യോഗത്തിനു പരമാവധി പിന്തുണ ഉറപ്പാക്കാൻ ഇരു നേതാക്കളും ചൂടുപിടിച്ച ചർച്ചകളിലാണ്. 75 ജില്ലാ സെക്രട്ടറിമാരിൽ 64 പേരും എടപ്പാടിക്കൊപ്പമാണെന്ന സൂചന പനീർസെൽവം ക്യാംപിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനിടെ, ജനറൽ ബോഡി തടയണമെന്നാവശ്യപ്പെട്ട് പാർട്ടി പ്രവർത്തകൻ നൽകിയ ഹർജിയിൽ നാളെ കോടതി വാദം കേൾക്കും.
English Summary: Conflit between Edappadi K Palaniswami and O Paneerselvam