അഗ്നിപഥ്: തമിഴ്നാട്ടിലും കർണാടകയിലും പ്രതിഷേധം
Mail This Article
അഗ്നിപഥിനെതിരെയുള്ള പ്രക്ഷോഭം തെക്കൻ സംസ്ഥാനങ്ങളിലും ശക്തമായി. തമിഴ്നാട്ടിലും കർണാടകയിലും ഇന്നലെ വിവിധ പ്രദേശങ്ങളിൽ പ്രകടനം നടന്നു. ചെന്നൈയിൽ ബാനറുകളും ദേശീയ പതാകയുമായി ഉദ്യോഗാർഥികൾ പ്രകടനം നടത്തി. കാഞ്ചീപുരം, കുംഭകോണം, ചെങ്കൽപ്പെട്ട്, വെല്ലൂർ മേഖലകളിലും പ്രതിഷേധം നടന്നു. അതേസമയം, പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി.
കർണാടകയിൽ ധാർവാഡ് കലാഭവനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയ യുവാക്കളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. ആർമി റിക്രൂട്മെന്റിന് പരിശീലനം നേടുന്ന 200 പേരാണു സമരത്തിൽ പങ്കെടുത്തതെന്ന് ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മിഷണർ ലംഭു റാം പറഞ്ഞു. ബെളവാഗി ഗോഖകിൽ നടന്ന പ്രതിഷേധ സമരത്തിനു കോൺഗ്രസ് എംഎൽഎ അഞ്ജലി നിംബാൽക്കർ നേതൃത്വം നൽകി.
പ്രക്ഷോഭം: അന്വേഷണം ആവശ്യപ്പെട്ട് ഹർജി
ന്യൂഡൽഹി ∙ അഗ്നിപഥിനെതിരായ പ്രക്ഷോഭത്തെക്കുറിച്ചും പൊതുമുതൽ നശിപ്പിച്ചതിനെക്കുറിച്ചും അന്വേഷിക്കാൻ പ്രത്യേക സംഘത്തിനു രൂപം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. അഭിഭാഷകനായ വിശാൽ തിവാരിയാണു ഹർജി നൽകിയത്.
English Summary: Agnipath protest in Tamil Nadu and Karnataka