ബെംഗളൂരുവിൽ 27,000 കോടിയുടെ ഗതാഗത പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി
Mail This Article
ബെംഗളൂരു ∙ സബേർബർ റെയിൽ ഉൾപ്പെടെ 27,000 കോടി രൂപയുടെ റെയിൽ, റോഡ് പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിൽ തുടക്കം കുറിച്ചു. ഇന്ന് രാജ്യാന്തര യോഗാ ദിന പരിപാടികൾക്ക് അദ്ദേഹം മൈസൂരു പാലസ് ഗ്രൗണ്ടിൽ നേതൃത്വം നൽകും. 15,000 പേർ പങ്കെടുക്കും. ബെംഗളൂരുവിൽ നിർമിച്ച രാജ്യത്തെ ആദ്യ സമ്പൂർണ എസി സ്റ്റേഷനായ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. ഈ മാസമാദ്യം ഇതു പ്രവർത്തനമാരംഭിച്ചിരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‍സി) ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ സംഭാവന ചെയ്ത ബ്രെയിൻ സെൽ റിസർച് സെന്റർ ഉദ്ഘാടനമായിരുന്നു മറ്റൊന്ന്. ഐടി കമ്പനിയായ മൈൻഡ് ട്രീ ഇവിടെ നിർമിച്ച റിസർച് ആശുപത്രിക്കും തറക്കല്ലിട്ടു. ബെംഗളൂരു ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് ക്യാംപസും അംബേദ്കർ പ്രതിമയും ഉദ്ഘാടനം ചെയ്തു. മൈസൂരുവിലും റെയിൽവേ ടെർമിനലിനു ശിലയിട്ടു. മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന് സെന്റർ ഓഫ് എക്സലൻസ് പദവി പ്രഖ്യാപിച്ചു.
∙ ‘പല തീരുമാനങ്ങളും ഇപ്പോൾ തെറ്റാണെന്നു തോന്നും. എന്നാൽ പിന്നീട് അവ രാഷ്ട്രനിർമാണത്തിന് ഉപകാരപ്പെടും.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി (അഗ്നിപഥിനെക്കുറിച്ചു പരാമർശിക്കാതെ ബെംഗളൂരുവിൽ പറഞ്ഞത്)
English Summary: PM Amid 'Agnipath' Row: "Some Decisions Look Unfair But..."