ADVERTISEMENT

അച്ഛന്റെ കൈപിടിച്ച് സ്കൂൾ കവാടം കടന്നെത്തിയ 4 വയസ്സുകാരിയുടെ ചിരി വിടർന്ന മുഖം വസന്ത് കുമാർ ഗിരിയുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. റായ്റംഗ്പുരിലുള്ള ഉപർബേഡ ഗ്രാമത്തിലെ എൽപി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ താൻ പഠിപ്പിച്ച വിദ്യാർഥി രാജ്യത്തിന്റെ പ്രഥമ വനിതയാകാൻ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് ഈ മുൻ അധ്യാപകൻ. 

‘അന്നവളുടെ പേര് ദ്രൗപദി ടുഡു എന്നായിരുന്നു; ഗ്രാമമുഖ്യൻ നാരായൺ ടു‍‍‍‍‍ഡുവിന്റെ 3 മക്കളിൽ മൂത്തവൾ. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാംചരൺ മുർമുവിനെ വിവാഹം ചെയ്ത ശേഷമാണു ദ്രൗപദി മുർമു എന്നു പേരു മാറ്റിയത്. മകളെ നന്നായി പഠിപ്പിക്കുക എന്നു പറഞ്ഞാണ് അന്ന് നാരായൺ മടങ്ങിയത്. മിടുക്കിയായിരുന്നു അവൾ. എല്ലാ പരീക്ഷകളിലും ഒന്നാമത്. ഗ്രാമമുഖ്യനായ അച്ഛന്റെ പ്രഭാഷണ മികവ് അവളിലുമുണ്ടായിരുന്നു. എല്ലാ വർഷവും കുട്ടികൾക്കായി നടത്തുന്ന പ്രസംഗ മത്സരങ്ങളിൽ അവൾ വാശിയോടെ പങ്കെടുത്തു; ഒന്നാമതെത്തി. 

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ.
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ.

ദ്രൗപദി വലിയ നിലയിലെത്തുമെന്നു ഞങ്ങൾ അധ്യാപകർക്കെല്ലാം ഉറപ്പായിരുന്നു. എന്റെ കൺമുന്നിൽ പഠിച്ചു വളർന്നവൾ മുനിസിപ്പാലിറ്റി ഉപാധ്യക്ഷയും എംഎൽഎയും മന്ത്രിയും ഗവർണറുമാകുന്നത് ഞാൻ അഭിമാനത്തോടെ നോക്കിനിന്നു’ – പ്രായാധിക്യത്തിൽ വിറയ്ക്കുന്ന ശബ്ദത്തിൽ വസന്ത് പറഞ്ഞു. 

ദ്രൗപദി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന സൂചനകൾ ഏതാനും ദിവസം മുൻപ് വന്നതു മുതൽ വസന്ത് ആകാംക്ഷയിലായിരുന്നു. ‘കഴിഞ്ഞ തവണയും ദ്രൗപദിയുടെ പേര് ഉയർന്നിരുന്നെങ്കിലും അവസാന നിമിഷം കൈവിട്ടുപോയി. അതുകൊണ്ട് ഇത്തവണ ടെൻഷൻ കൂടുതലായിരുന്നു. ടിവി ചാനലിൽ വാർത്ത വന്നതോടെയാണു ശ്വാസം നേരേവീണത്. എത്ര തിരക്കുണ്ടായാലും വർഷത്തിലൊരിക്കൽ സ്കൂൾ സന്ദർശിക്കാൻ അവൾ സമയം കണ്ടെത്തി. ഞാനടക്കമുള്ള അധ്യാപകർക്കു പൊന്നാടയുമായാണു ജാർഖണ്ഡ് ഗവർണറായ ശേഷം ദ്രൗപദി വന്നത്. സ്കൂളിലും ഗ്രാമത്തിലും ഉത്സവാന്തരീക്ഷമായിരുന്നു അന്ന്. അതിലും വലിയ ഉത്സവമല്ലേ ഇനി വരുന്നത്’ – വസന്ത് കാത്തിരിക്കുകയാണ്; 1962 ൽ അച്ഛന്റെ കൈപിടിച്ചെത്തിയ ഒന്നാം ക്ലാസുകാരി 60 വർഷങ്ങൾക്കിപ്പുറം രാജ്യത്തിന്റെ പ്രഥമ വനിതയാകുന്നതു കാണാൻ. 

English Summary: Draupadi Murmu's old teachers waiting to see her as first lady of india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com