ADVERTISEMENT

ന്യൂഡൽഹി ∙ ഭുവനേശ്വറിൽനിന്നു മുൻപു പലവട്ടം വന്നതു പോലെയല്ല, ചരിത്രമെഴുതിയാണു ദ്രൗപദി മുർമു ഇന്നലെ ഡൽഹിയിൽ വന്നിറങ്ങിയത്. എംഎൽഎയായും മന്ത്രിയായും ഗവർണറായും നേരത്തെ വന്നിട്ടുള്ള ഡൽഹി വിമാനത്താവളത്തിൽ ജീവനക്കാരുൾപ്പെടെ അവരെ കാണാൻ തിരക്കു കൂട്ടി. കേന്ദ്രമന്ത്രിമാർ മുതൽ ബിജെപി പ്രവർത്തകർ വരെ കാത്തുനിന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന മുർമു ഇന്നു നാമനിർദേശപത്രിക നൽകും. ജൂലൈ18നാണു തിരഞ്ഞെടുപ്പ്. 

ഗജേന്ദ്ര സിങ് ഷെഖാവത്ത്, അർജുൻ മുണ്ടെ, കിഷൻ റെഡ്ഡി, അർജുൻ റാം മെഹ്‌വാൾ, മീനാക്ഷി ലേഖി തുടങ്ങിയ കേന്ദ്രമന്ത്രിമാരും എംപിമാരും ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ ആദേശ് ഗുപ്ത ഉൾപ്പെടെ നേതാക്കളും വിമാനത്താവളത്തി‍ൽ മുർമുവിനെ സ്വീകരിച്ചു. പുറത്ത് ഒട്ടേറെ പേർ റോസാപ്പൂക്കളും ഷാളുകളുമായി കാത്തുനിന്നിരുന്നു; സെൽഫിയെടുക്കാനും. 

മോദി, ഷാ, വെങ്കയ്യ എന്നിവരെ കണ്ടു

ദ്രൗപദി മുർമു ആദ്യ കൂടിക്കാഴ്ച നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായാണ്. അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചും ഇന്ത്യയുടെ വികസന സങ്കൽപത്തെക്കുറിച്ചും മുർമുവിനു മികച്ച ധാരണയാണുള്ളതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പിന്നീട് അമിത് ഷായെ കണ്ടു. മുർമുവിന്റെ ഭരണപരിചയവും പൊതുസേവന പരിചയവും രാജ്യത്തിനു ഗുണം ചെയ്യുമെന്ന് അമിത് ഷാ പ്രതികരിച്ചു. വൈകിട്ടു ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനെ വസതിയിലെത്തി കണ്ടു. വെങ്കയ്യയുടെ ഭാര്യ ഉഷയാണ് സ്വീകരിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങും മുൻപ് ഡൽഹിയിൽ പ്രധാന നേതാക്കളെയെല്ലാം സന്ദർശിക്കുമെന്നു മുർമു വ്യക്തമാക്കി. 

പ്രഹ്ലാദ് ജോഷിയുടെ വീട്ടിൽ ഒരുക്കം

ദ്രൗപദി മുർമുവിനു വേണ്ടി നാമനിർദേശ പത്രിക തയാറാക്കുന്നതുൾപ്പെടെ നടപടികൾ പുരോഗമിക്കുന്നത് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീട്ടിലാണ്. പ്രധാനമന്ത്രി മോദി ഉൾപ്പെടെ പേരുനിർദേശിക്കും. കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും പിന്താങ്ങും. നാമനിർദേശപത്രികയിൽ പിന്താങ്ങുന്നവരുടെ കൂട്ടത്തിൽ ബിജെഡിയുടെ സസ്മിത് പത്രയും ഉണ്ടെന്നാണ് റിപ്പോർട്ട്. അദ്ദേഹവും ഇന്നലെ പ്രഹ്ലാദ് ജോഷിയുടെ വീട്ടിലെത്തിയിരുന്നു. 

ഒഡീഷയിൽനിന്ന് ആവേശത്തോടെ യാത്രയയപ്പ്

ഭുവനേശ്വർ ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും പിന്തുണയും സഹകരണവും വേണമെന്ന് ഭുവന്വേശറിൽനിന്നു പുറപ്പെടും മുൻപ് ദ്രൗപദി മുർമു അഭ്യർഥിച്ചു. വിമാനത്താവള പരിസരത്തു മുർമുവിന് ആശംസകൾ നേർന്ന് ഗോത്രവിഭാഗങ്ങളുടെ നൃത്തം അരങ്ങേറി. മകൾ ഇതിശ്രീ മുർമുവും വിമാനത്താവളത്തിലുണ്ടായിരുന്നു. വീട്ടുകാര്യങ്ങൾ എന്നെ ഏൽപ്പിച്ചു രാജ്യത്തിനായി സേവനം ചെയ്യാനാണ് അമ്മ പോകുന്നതെന്നായിരുന്നു ഇതിശ്രീയുടെ പ്രതികരണം. അമ്മയുടെ ലാളിത്യവും മൃദുവായ സംസാരരീതിയും രാജ്യത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നുവെന്നും അവർ പറഞ്ഞു. ഭുവനേശ്വറിൽ ബാങ്ക് ജീവനക്കാരിയായ ഇതിശ്രീ ഇപ്പോൾ പ്രസവാവധിയിലാണ്. 

രാവിലെയുള്ള വിമാനത്തിൽ പുറപ്പെടാൻ ഗ്രാമത്തിൽനിന്നു തലേന്നു തന്നെ മുർമു സർക്കാർ ഗെസ്റ്റ് ഹൗസിലെത്തിയിരുന്നു. പഠിച്ച ഭുവനേശ്വറിലെ യൂണിറ്റ് 2 ഗേൾസ് സ്കൂളിലും ശ്രീലിംഗരാജ് ക്ഷേത്രത്തിലും സന്ദർശനം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും തിരക്കുകാരണം മാറ്റി. പഠിപ്പിച്ച അധ്യാപകരുൾപ്പെടെ അവരെ കാണാൻ ഗെസ്റ്റ് ഹൗസിലെത്തിയിരുന്നു. 

English Summary: Draupadi Murmu to submit nomination as president candidate today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com