തട്ടിപ്പിന്റെ ‘ദിവാൻ’; മറയാക്കിയത് റിയൽ എസ്റ്റേറ്റ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് വായ്പാതട്ടിപ്പ് നടത്തിയ ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ (ഡിഎച്ച്എഫ്എൽ) വലിയൊരു പങ്ക് തുകയും 9 റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ മറവിലാണ് കടത്തിയതെന്ന് സിബിഐ. ദിവാൻ ഹൗസിങ് മുൻ ചെയർമാൻ കപിൽ വാധവാൻ, ഡയറക്ടർ ധീരജ് വാധവാൻ എന്നിവരാണ് ഈ 9 കമ്പനികളും നിയന്ത്രിച്ചിരുന്നത്. അമരില്ലിസ്, ഗുൽമാർഗ്, സ്കൈലാർക്ക്, ദർശൻ ഡവലപ്പേഴ്സ്, സിഗ്റ്റിയ കൺസ്ട്രക്ഷൻസ് തുടങ്ങിയ കമ്പനികൾ വഴിയാണ് വായ്പാത്തുക തട്ടിയെടുത്തത്.
17 ബാങ്കുകളിൽ നിന്നായി 34,615 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയ സംഭവത്തിൽ കപിൽ വാധവാൻ, ധീരജ് വാധവാൻ എന്നിവരെ പ്രതിചേർത്ത് സിബിഐ കേസെടുത്തിരുന്നു. യെസ് ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലും ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. യെസ് ബാങ്കിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതിനു പ്രത്യുപകാരമായി സ്ഥാപകനായ റാണ കപൂറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഡിഎച്ച്എഫ്എൽ 600 കോടി രൂപ കൈമാറിയെന്നാണ് കേസ്. 22,842 കോടി രൂപയുടെ എബിജി ഷിപ്‍യാർഡ് വായ്പത്തട്ടിപ്പ് കേസാണ് സിബിഐ ഇതുവരെ അന്വേഷിച്ചിരുന്ന ഏറ്റവും വലിയ കേസ്.
Content Highlight: Bank loan fraud