ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു തീരുമാനിക്കുന്നതിനു മുന്നോടിയായി ജാർഖണ്ഡ് മുക്തി മോർച്ച നേതാക്കൾ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കും. എൻഡിഎ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ മത്സരിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ നിരയിലാണെങ്കിലും ജെഎംഎം അവർക്കു പിന്തുണ നൽകിയേക്കും. ഇക്കാര്യത്തിൽ ഇന്നലെ യോഗം ചേർന്നെങ്കിലും തീരുമാനമെടുത്തില്ല. ദ്രൗപദി മുർമു ഇന്നലെ ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ഫോണിൽ ബന്ധപ്പെട്ട് പിന്തുണ തേടിയിരുന്നു.

ഇതിനിടെ, ബിഎസ്പി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ചു. ആദിവാസി സമൂഹം പാർട്ടിയുടെ പ്രധാന ഘടകമാണെന്നു വ്യക്തമാക്കിയാണ് അധ്യക്ഷ മായാവതി തീരുമാനം പ്രഖ്യാപിച്ചത്. ബിഎസ്പിയുടെ തീരുമാനം ബിജെപിക്കോ എൻഡിഎയ്ക്കോ ഉള്ള പിന്തുണയോ പ്രതിപക്ഷ നിരയ്ക്കെതിരായ നീക്കമോ അല്ല. പ്രാപ്തയായ ഒരു ആദിവാസി വനിതയെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കാനുള്ള ശ്രമമാണിതെന്നും മായാവതി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർഥിയെ ആലോചിച്ച ഘട്ടത്തിൽ ബിഎസ്പിയുമായി ആശയവിനിമയം നടത്തിയില്ലെന്നും അവർ ആരോപിച്ചു.

ഇതേസമയം, പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി യശ്വന്ത് സിൻഹ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവരെ ഫോണിൽ ബന്ധപ്പെട്ടു. മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുമായും സംസാരിച്ചു. ജെഎംഎം പിന്തുണ ഉറപ്പിക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറനെയും സിൻഹ ഫോണിൽ വിളിച്ചു. എല്ലാവരെയും ബന്ധപ്പെട്ടു വോട്ടുറപ്പിക്കാനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചെന്നു പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.

പ്രതിപക്ഷനിരയിൽ മുറുമുറുപ്പ്

ന്യൂഡൽഹി ∙ യശ്വന്ത് സിൻഹ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ ചേരിയുടെ മുഖമാകുമ്പോൾ പ്രതിപക്ഷ നിരയിലും കല്ലുകടി.  യശ്വന്ത് സിൻഹയുടെ പൂർവകാലവും സമകാലിക രാഷ്ട്രീയവും ഉയർത്തി സിപിഎം ഉൾപ്പെടെ പാർട്ടികൾക്കുള്ളിൽ എതിർസ്വരം പരസ്യമായി. ബംഗാളിൽനിന്നുള്ള സിപിഎമ്മിന്റെ ഏക പാർലമെന്റംഗമായ ബികാസ് രഞ്ജൻ ഭട്ടാചാര്യ എതിർപ്പു വ്യക്തമാക്കി.

English Summary: Presidential election

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com