ഒഎൻജിസി കോപ്റ്റർ കടലിൽ വീണു; മലയാളിയടക്കം 4 മരണം
Mail This Article
മുംബൈ∙ എണ്ണ, പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ കടലിൽ വീണ് മലയാളിയുൾപ്പെടെ 4 പേർ മരിച്ചു. ഒഎൻജിസിയുടെ കേറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സഞ്ജു ഫ്രാൻസിസ് ആണു മരിച്ച മലയാളി. പത്തനംതിട്ട സ്വദേശിയാണെന്നാണു സൂചന. മൃതദേഹം മുംബൈ നാനാവതി ആശുപത്രി മോർച്ചറിയിൽ. ഒഎൻജിസി എക്സിക്യുട്ടിവ് എൻജിനീയർമാരായ മുകേഷ് പട്ടേൽ, വിജയ് മണ്ഡലോലി, ജിയോളജിസ്റ്റ് സത്യംബദ് പത്ര എന്നിവരാണു മരിച്ച മറ്റുള്ളവർ.
9 പേരുണ്ടായിരുന്ന കോപ്റ്ററിലെ 2 പൈലറ്റുമാരും തിരുവനന്തപുരം സ്വദേശി ശ്യാംസുന്ദർ ഉൾപ്പെടെ 3 ഒഎൻജിസി ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു. ഇവർ ചികിത്സയിലാണ്. സീനിയർ മറീൻ റേഡിയോ എൻജിനീയറായ ശ്യാം ചെന്നൈയിലാണു താമസം.
ഒഎൻജിസിക്കായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പവൻ ഹൻസ് കമ്പനിയുടെ കോപ്റ്ററാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ രാവിലെ 11.45ന് അപകടത്തിൽപെട്ടത്. മുംബൈയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് അപകടം. ജുഹുവിലെ ഹെലിപ്പാഡിൽ നിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്കായിരുന്നു യാത്ര. അവിടെ എത്താൻ ഒന്നര കിലോമീറ്റർ ശേഷിക്കെയാണു ദുരന്തം. സാങ്കേതിക തകരാറിനെ തുടർന്ന് കടലിൽ അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചപ്പോൾ അപകടത്തിൽപെടുകയായിരുന്നെന്നാണു വിവരം.
English Summary: ONGC helicopter with 9 onboard makes emergency landing near rig in Arabian sea; 4 dead