ADVERTISEMENT

ജയ്പുർ ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 2 പേരിൽ ഒരാൾക്ക് പാക്കിസ്ഥാനിലെ ദാവത് ഇ ഇസ്​ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇതിൽ ഗൗസ് മുഹമ്മദ് 2014 ൽ കറാച്ചി സന്ദർശിച്ചിട്ടുള്ളതായി ഡിജിപി എം.എൽ. ലാഥർ പറഞ്ഞു. ഇവർക്കു പുറമേ 5 പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ആരോപണം പാക്കിസ്ഥാൻ വിദേശമന്ത്രാലയം നിഷേധിച്ചു. 

അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുത്തു. കൊലപാതകം, അതിക്രമിച്ചു കയറൽ, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

ഐഎസ് ഉൾപ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുടെ പങ്ക് സംശയിക്കുന്നതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയെ ഏൽപിച്ചത്. ഗൗസ് മുഹമ്മദിനെയും റിയാസ് അഖ്താരിയെയും ഉദയ്പുരിലെത്തിയ എൻഐഎ സംഘം ചോദ്യം ചെയ്തു. കൊലപാതകത്തിൽ ഭീകര സംഘടനകൾക്കു പങ്കുണ്ടോയെന്നാണ് എൻഐഎ പ്രധാനമായി അന്വേഷിക്കുന്നത്. ജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ വേണ്ടിയാണ് കൊലപാതകദൃശ്യങ്ങൾ ഇവർ പ്രചരിപ്പിച്ചതെന്ന് എൻഐഎ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉന്നതതല യോഗം നടത്തി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ സർവകക്ഷിയോഗവും നടത്തി. 

കനയ്യ ലാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി. നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ നഗരത്തിലെ അശോക്നഗറിൽ സംസ്കാരം നടന്നു. പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കട്ടാരിയ കനയ്യ ലാലിന്റെ വീട് സന്ദർശിച്ചു.  ഉദയ്പുരിലെ 7 പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ തുടരുകയാണ്. സംസ്ഥാനത്ത് ഇന്റർനെറ്റ് വിഛേദിച്ചിട്ടുണ്ട്.

English Summary: Kanaiya Lal murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com