ADVERTISEMENT

ഉദയ്പുർ (രാജസ്ഥാൻ) ∙ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. മൊഹ്സിൻ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്തർ എന്നിവർക്കൊപ്പം ഇവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉദയ്പുരിലെ എസ്പിയും ഐജിയും അടക്കം 32 ഐപിഎസ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലംമാറ്റി. പ്രഫുൽകുമാർ ആണ് പുതിയ ഉദയ്പുർ ഐജി. എസ്പി ആയി വികാസ് കുമാറിനെയും നിയമിച്ചു. 

അതിനിടെ, ഉദയ്പുർ സംഭവവുമായി സംഘടനയ്ക്കു ബന്ധമില്ലെന്നു പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ദാവത്തെ ഇസ് ലാമി വ്യക്തമാക്കി. വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഏതെങ്കിലും ഭീകരപ്രവർത്തനവുമായി ബന്ധമില്ലെന്നും സംഘടനയുടെ നേതാവ് മൗലാന മുഹമ്മദ് ഖാദിരി പറഞ്ഞു. പ്രതികളിലൊരാൾക്കു പാക്ക് സംഘടനാ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടർന്നാണു പ്രതികരണം. 

ഇതിനിടെ ടയർ വ്യാപാരിയായ നിതിൻ ജയ്നിനും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജൈന സമുദായ പ്രതിനിധി സംഘം കലക്ടർക്ക് നിവേദനം നൽകി. കനയ്യ ലാലിനെ കൊലപ്പെടുത്തിയശേഷം പ്രതികൾ പുറത്തുവിട്ട വിഡിയോയിൽ നഗരത്തിലെ സെക്ടർ 11ലെ ചിലരെയും വധിക്കുമെന്നു ഭീഷണി മുഴക്കുന്നുണ്ട്. 

നൂപുർ ശർമയെ പിന്തുണയ്ക്കുന്ന സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചെന്ന് ഒരാൾ നിതിനെതിരെ പൊലീസിൽ പരാതി നൽയിരുന്നു. വിഷയം പൊലീസ് ഒത്തുതീർത്തെങ്കിലും നിതിന്റെ‌ കട ചിലർ നിരീക്ഷിക്കുന്നതായും ഭയം മൂലം കട അടച്ചിട്ടിരിക്കുകയാണെന്നുമാണു പരാതി. നിതിനു സംരക്ഷണം ഏർപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. 

ഇതിനിടെ പ്രതികളായ റിയാസും മുഹമ്മദും കൃത്യത്തിനുശേഷം കടന്നുകളയാൻ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ 2611 എന്നത് 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണ ദിവസത്തെയാണ് (26/11) സൂചിപ്പിക്കുന്നതെന്ന വാദം ഉയർന്നു. 2013ൽ 5000 രൂപ അധികം നൽകിയാണു റിയാസ് ഈ ബൈക്ക് നമ്പർ സംഘടിപ്പിച്ചതെന്ന് ഉദയ്പുർ ആർടിഒ പ്രഭുലാൽ ബാംനിയ പറഞ്ഞു. 

സമൂഹമാധ്യമ പോസ്റ്റുകൾ നീക്കാൻ നിർദേശം

ന്യൂഡൽഹി ∙ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്നതിനെ ന്യായീകരിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ കമ്പനികൾക്കു കേന്ദ്രം നിർദേശം നൽകി. പ്രകോപനം ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമായി ഇത്തരം ​​​എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര ഐടി മന്ത്രാലയം നോട്ടിസ് നൽകി.

English Summary: Udaipur murder: Two arrested for conspiracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com