കനയ്യ ലാൽ വധം: പാക്ക് ബന്ധം കണ്ടെത്താൻ ഫോൺ പരിശോധന നടത്തും
Mail This Article
ന്യൂഡൽഹി / ജയ്പുർ ∙ രാജസ്ഥാനിലെ ഉദയ്പുരിൽ കനയ്യ ലാലിനെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതികൾക്ക് പാക്കിസ്ഥാനിലെ സംഘടനയുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ ഫോൺ പരിശോധന നടത്തും. ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഡീറ്റെയിൽ റെക്കോർഡ്സ് (ഐപിആർഡി) പരിശോധനയിലൂടെ ഇക്കാര്യം തെളിയുമെന്ന് എൻഐഎ അന്വേഷണ സംഘം പറഞ്ഞു. കറാച്ചിയിലെ ദാവത്തെ ഇസ്‌ലാമി എന്ന സംഘടനയുമായി ഒരു പ്രതിക്ക് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ നിഗമനം.
റിയാസ് അഖ്താരി കനയ്യയെ കൊലപ്പെടുത്തുകയും ഗൗസ് മുഹമ്മദ് അതു വിഡിയോയിൽ പകർത്തുകയുമാണു ചെയ്തത്. മറ്റു പ്രതികളിൽ മൊഹ്സിൻ ആയുധം നൽകുകയും ആസിഫ് കടയുടെ നിരീക്ഷണം നടത്തുകയും ചെയ്തു എന്നാണ് എൻഐഎ സംഘം പറയുന്നത്.
സംസ്ഥാനത്ത് അന്തരീക്ഷം ശാന്തമായതിനാൽ കർഫ്യൂവിന് ഇളവു വരുത്തി. ഇന്റർനെറ്റ് നിരോധനം തുടരും. ജയ്പുരിൽ ആർഎസ്എസ്, വിഎച്ച്പി എന്നിവയുടെ നേതൃത്വത്തിൽ സർവ ഹിന്ദു സമാജ് റാലി നടന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു.
അതേസമയം പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ആവശ്യപ്പെട്ടു. പ്രതികൾ ബിജെപി അംഗങ്ങളാണെന്ന് ശനിയാഴ്ച കോൺഗ്രസ് ആരോപിച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നാണു ബിജെപി മറുപടി നൽകിയത്.
English Summary: Kanhaiya Lal murder case investigation