ADVERTISEMENT

ഇന്നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രണ്ടേ രണ്ടു സ്ഥാനാർഥികളേയുള്ളൂ; എൻഡിഎയുടെ ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയും. എന്നാൽ, 17 സ്ഥാനാർഥികൾ മത്സരിച്ചു റെക്കോർഡിട്ട രാഷ്ട്രപതി തിരഞ്ഞെടുപ്പും നമുക്കുണ്ടായിരുന്നു; 1967ൽ. സ്ഥാനാർഥിത്വത്തിനു കർശന വ്യവസ്ഥകൾ വരുന്നതിനു മുൻപായിരുന്നു അത്. ‘67ലെ ആ തിരഞ്ഞെടുപ്പിൽ, മുൻ ചീഫ് ജസ്റ്റിസ് കോട്ട സുബ്ബറാവുവുമായി കടുത്ത മത്സരം നേരിട്ടു രാഷ്ട്രപതിയായ സാക്കിർ ഹുസൈൻ പക്ഷേ, രണ്ടു വർഷത്തിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിലും സ്വതന്ത്രരുടെ എണ്ണത്തിനു കുറവുണ്ടായില്ലെന്നു മാത്രമല്ല, ‘സ്വതന്ത്ര സ്ഥാനാർഥിയായി’ രംഗപ്രവേശം ചെയ്ത ആൾക്ക് ഇന്ത്യൻ പ്രസിഡന്റാകാനുള്ള നിയോഗവുമുണ്ടായി.

ഹൈക്കമാൻഡ് തോറ്റു!

രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലെ ഏറ്റവും വാശിയേറിയ 1969ലെ തിരഞ്ഞെടുപ്പിലാണ് ‘സ്വതന്ത്രൻ’ രാഷ്ട്രപതിയായത്. ആകെ 15 പേരായിരുന്നു സ്ഥാനാർഥികൾ. ‘സിൻഡിക്കേറ്റ്’ എന്നു വിളിക്കപ്പെട്ട കോൺഗ്രസിലെ മുതിർന്നനിര നീലം സഞ്ജീവ റെഡ്ഡിയെ രംഗത്തിറക്കി. ഇതു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഇഷ്ടപ്പെട്ടില്ല. ഇതിനിടെ, ഉപരാഷ്ട്രപതിയും നേരത്തേ കേരള ഗവർണറുമായിരുന്ന വി.വി. ഗിരി സ്വതന്ത്രനായി പത്രിക നൽകി. ഗിരിക്കു വോട്ടു മറിക്കാൻ ഇന്ദിര നടത്തുന്ന പടയൊരുക്കം മണത്ത മുതിർന്ന നേതാക്കൾ ഒരു ഉപാധിവച്ചു: റെഡ്ഡിക്കുള്ള പിന്തുണ ഇന്ദിര പരസ്യമായി പ്രഖ്യാപിക്കണം. ഇതു തള്ളിയെന്നു മാത്രമല്ല, മനസ്സാക്ഷി വോട്ടു ചെയ്യൂ എന്ന് അനുയായികൾക്ക് ആഹ്വാനവും നൽകി ഇന്ദിര അന്നത്തെ ‘ഹൈക്കമാൻഡിനെ’ ഞെട്ടിച്ചു. ഫലം വി.വി. ഗിരി ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയായി. ഇതിന് അച്ചടക്ക നടപടി നേരിട്ട ഇന്ദിര പിന്നീടു കോൺഗ്രസിന്റെ ഹൈക്കമാൻഡായതു മറ്റൊരു ചരിത്രം.

നെഹ്റുവിന്റെ മനസ്സില്ലാതെ

ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യാൻ മതേതര ഇന്ത്യയുടെ പ്രസിഡന്റ് പോകുന്നതിൽ എതിർപ്പറിയിച്ച ആളാണ് ജവാഹർലാൽ നെഹ്റു. സ്വതന്ത്ര റിപ്പബ്ലിക്കായ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് നെഹ്റുവിനെ അവഗണിച്ചു ചടങ്ങിൽ പങ്കെടുത്തു. ഈ അകലം, 1952ലെ ആദ്യ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയ സമയത്തു നെഹ്റുവിൽ പ്രതിഫലിച്ചു. രാജേന്ദ്ര പ്രസാദായിരുന്നില്ല നെഹ്റുവിന്റെ മനസ്സിലെന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനുമൊക്കെയായിരുന്നെങ്കിലും നെഹ്റു വഴങ്ങി. 57ലെ രണ്ടാം തിരഞ്ഞെടുപ്പിലും നെഹ്റുവിന്റെ ഇംഗിതം നടപ്പാക്കപ്പെട്ടില്ല. ഉപരാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനെ രാഷ്ട്രപതിയാക്കാൻ നെഹ്റു ആലോചിച്ചപ്പോൾ, കോൺഗ്രസ് പാർലമെന്ററി ബോർഡ് രാജേന്ദ്ര പ്രസാദിന് വീണ്ടും അവസരം നൽകി. സ്വതന്ത്രരുടെ സ്ഥാനാർഥിത്വം അന്നുമുണ്ടായിരുന്നു. ആ കാലം പിന്നിടുമ്പോഴേക്കും കോൺഗ്രസിൽ സർവാധിപതിയായി മാറിയ നെഹ്റു 1962ൽ എസ്. രാധാകൃഷ്ണനോടു നീതി പുലർത്തി; വൻഭൂരിപക്ഷത്തിന് അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി.

തിരിച്ചുകിട്ടിയ പദവി

ആദ്യ അവസരം നഷ്ടമായെങ്കിലും പിന്നീടൊരിക്കൽ പ്രസിഡന്റ് പദം തേടിയെത്തിയ ഡോ. രാധാകൃഷ്ണന്റേതിനു സമാനമായ കഥയാണു നീലം സഞ്ജീവ റെഡ്ഡിയുടേതും. പദവിയിലിരിക്കെ മരിച്ച ഡോ. സാക്കിർ ഹുസൈനെപ്പോലെ കാലാവധി പൂർത്തിയാക്കും മുൻപ് ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദും മരിച്ചു. നേരത്തേ, ഇന്ദിരാ ഗാന്ധിയുടെ മനസ്സാക്ഷി വോട്ടുപ്രയോഗത്തിൽ കാലിടറി വീണ സഞ്ജീവ റെഡ്ഡി, ഇന്ദിര അധികാരത്തിൽ നിന്നിറങ്ങിയ 1977ൽ ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി; അതും എതിരില്ലാതെ! 37 പേർ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും 36 എണ്ണവും തള്ളിപ്പോയി. 64ാം വയസ്സിൽ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയായി. ദ്രൗപദി മുർമു (64) ജയിച്ചാൽ, ഒരു മാസത്തെ ഇളപ്പത്തിൽ ആ റെക്കോർഡ് അവർക്കാകും.

76 വയസ്സും 7 മാസവും 13 ദിവസവും പിന്നിടുമ്പോൾ രാഷ്ട്രപതിയായ ആർ. വെങ്കിട്ട രാമനായിരുന്നു പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ ആൾ. വെങ്കിട്ടരാമനെതിരെ ഇടതു സ്ഥാനാർഥിയായി മത്സരിച്ചതൊരു മലയാളിയായിരുന്നു; സുപ്രീം കോടതി ജഡ്ജിയും കേരളത്തിൽ നേരത്തേ മന്ത്രിയുമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ. ജനങ്ങളോട് വോട്ടഭ്യർഥിക്കാൻ ടെലിവിഷനിലും റേഡിയോയിലും കൃഷ്ണയ്യർ അവസരം തേടിയെങ്കിലും അതു സർക്കാർ നിരസിച്ചതുൾപ്പെടെ കൗതുകങ്ങൾ ഈ തിരഞ്ഞെടുപ്പിലുണ്ടായി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ഉരസിനിന്ന രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിനെ വീണ്ടും മത്സരിപ്പിക്കാൻ രാജീവ് വിരുദ്ധർ ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചുവെന്ന ചരിത്രം കൂടിയുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയും ഇന്ദിരാ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന സെയിൽസിങ് 1982ൽ രാഷ്ട്രപതിയായത് 72.7% വോട്ടു നേടിയാണ്; സിഖുകാരനായ ഏക രാഷ്ട്രപതി.

ചീഫ് ജസ്റ്റിസിന്റെ ആക്ട്

ഇന്ത്യയുടെ ചരിത്രത്തിൽ 3 തവണയാണു രാഷ്ട്രപതിമാരുടെ അസാന്നിധ്യത്തിൽ ആക്ടിങ് പ്രസിഡന്റുമാർക്കു ചുമതല വഹിക്കേണ്ടി വന്നത്. ഇതിൽ, ആദ്യത്തേത് വി.വി. ഗിരിയുടെ ഊഴമായിരുന്നു. ഡോ. സാക്കിർ ഹുസൈൻ മരിച്ച ഒഴിവിൽ, അന്ന് ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരി ഈ ചുമതല വഹിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിൽ അദ്ദേഹവും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഹിദായത്തുല്ല ‘ആക്ടിങ് പ്രസിഡന്റായി’. വോട്ടെടുപ്പിൽ ജയിച്ചു വി.വി. ഗിരി തന്നെ പദവിയിൽ തിരിച്ചെത്തുകയും ചെയ്തു. 1977ൽ ഫക്രുദ്ദീൻ അലി അഹമ്മദിന്റെ വിയോഗത്തെ തുടർന്ന് ഉപരാഷ്ട്രപതി ബി.ഡി. ജെട്ടിയാണു ചുമതല വഹിച്ചത്.

ഒരേയൊരു മലയാളി

രാഷ്ട്രപതി തിരഞ്ഞെടുപ്പുകളുടെ സമീപകാല ചരിത്രത്തിൽ ഏകപക്ഷീയ ജയം എന്നു വ്യക്തമായി പറയാവുന്നതു കെ.ആർ. നാരായണന്റെ തിരഞ്ഞെടുപ്പാണ്. 1997ൽ അന്നത്തെ കൂട്ടുമുന്നണി സർക്കാരും പുറത്തുനിന്നു പിന്തുണച്ച കോൺഗ്രസും പ്രതിപക്ഷത്തെ ബിജെപിയും കെ.ആർ. നാരായണനെ പിന്തുണച്ചപ്പോൾ എതിർ സ്ഥാനാർഥിയായി നിന്ന മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ.ശേഷനു കെട്ടിവച്ച കാശുപോയി! നാരായണന് 9.56 ലക്ഷം വോട്ട് ലഭിച്ചപ്പോൾ ശേഷന് 50361 വോട്ടിന്റെ മൂല്യം മാത്രം. ശിവസേനയുടെയും ഏതാനും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ മാത്രമാണു ശേഷനു ലഭിച്ചത്. നാരായണനു മുൻപ്, 1992 മുതൽ രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമയ്ക്കും വൻഭൂരിപക്ഷത്തിനു പ്രസിഡന്റ് പദവിയിലെത്താനായി. ലോക്സഭാ മുൻ ഡപ്യൂട്ടി സ്പീക്കറായിരുന്ന ജി.ജി. സ്വെൽ ആയിരുന്നു ശർമയുടെ മുഖ്യ എതിരാളി.

‘എല്ലാവരും പറഞ്ഞ’ കലാം

2002ൽ ചെന്നൈയിലെ അണ്ണാ സർവകലാശാലയിലായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിനു ക്ലാസുകഴിഞ്ഞ് നടക്കാൻ പോകുന്ന പതിവുണ്ട്. ഒരു ദിവസം നടത്തം കഴിഞ്ഞു തിരിച്ചെത്തുമ്പോൾ കലാമിനെ തേടി ഡൽഹിയിൽ നിന്നു തുരുതുരാ ഫോൺകോളെത്തിയെന്ന് ഓഫിസിലുള്ളവർ അറിയിച്ചു. തിരിച്ചുവിളിച്ചപ്പോൾ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ഓഫിസിൽ നിന്നാണ്. പ്രധാനമന്ത്രിയെത്തന്നെ കണക്ട് ചെയ്തു. കലാമിനെ രാഷ്ട്രപതിയാക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. മറുപടി വേണമെന്നായി വാജ്‍പേയി. അപ്രതീക്ഷിത വാഗ്ദാനത്തിനു മറുപടി നൽകാൻ 2 മണിക്കൂർ സമയമാണു താൻ ചോദിച്ചതെന്ന് കലാം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പലരോടും അഭിപ്രായം തേടി ‘യെസ്’ എന്ന മറുപടി നൽകുമ്പോൾ ഒരു ഉപാധി കൂടി അദ്ദേഹം വച്ചുവത്രേ: എല്ലാ പാർട്ടികൾക്കും സമ്മതമെങ്കിൽ തയാർ. ഇടതു പാർട്ടികളുടെ ഒഴികെ മറ്റെല്ലാവരുടെയും പിന്തുണയോടെ മത്സരിച്ച കലാം ക്യാപ്റ്റൻ ലക്ഷ്്മിക്കെതിരെ (ഇടത് സ്ഥാനാർഥി) കൂറ്റൻ ജയം നേടി.

റെക്കോർഡുകൾ കാത്ത്

രാഷ്ട്രപതിക്കസേരയിലെത്തിയ ആദ്യ വനിത, യുപിഎ സ്ഥാനാർഥിയായിരുന്ന പ്രതിഭാ പാട്ടീലിന് 2007ൽ, എൻഡിഎയുടെ ഭാഗമായിരുന്ന ശിവസേനയുടെ ഉൾപ്പെടെ വോട്ടുകിട്ടി. പ്രതിഭ മഹാരാഷ്ട്രക്കാരിയാണെന്നതായിരുന്നു കാരണം. പ്രതിഭയും പിന്നാലെ വന്ന പ്രണബ് കുമാർ മുഖർജിയും റാം നാഥ് കോവിന്ദുമെല്ലാം മികച്ച ഭൂരിപക്ഷത്തിനു രാഷ്ട്രപതിമാരായി. ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം റെക്കോർഡിലേക്ക് എത്തിയില്ലെങ്കിലും ഈ പദവിയിൽ ദ്രൗപദി മുർമുവിനെ കാത്തിരിക്കുന്ന റെക്കോർഡുകൾ പലതാണ്.

രാഷ്ട്രപതി സ്ഥാനത്തേക്ക് മുൻപ് മത്സരിച്ച വനിതകൾ

∙ മനോഹര നിർമല ഹോൾക്കർ (1967): 9–ാം സ്ഥാനം (0 വോട്ട്)

∙ മഹാറാണി ഗുർചരൺ കൗർ (1969): 5–ാം സ്ഥാനം

∙ ക്യാപ്‌റ്റൻ ലക്ഷ്‌മി സെഗാൾ (2002): 2–ാം സ്ഥാനം (മലയാളി)

∙ പ്രതിഭാ പാട്ടീൽ (2007): വിജയം

∙ മീരാ കുമാർ (2017): 2–ാം സ്ഥാനം

English Summary: Anecdotes about indian presidential elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com