ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി തീരുമാനത്തിനു വിരുദ്ധമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ‘കൂറുമാറ്റം’. ഇതിന്റെ ഗുണം കൂടുതൽ കിട്ടിയത് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്.

അസമിൽ 20 കോൺഗ്രസ് എംഎൽഎമാർ മുർമുവിനു വോട്ടു ചെയ്തതായി നേരത്തേ കോൺഗ്രസ് സഖ്യകക്ഷിയായിരുന്ന എഐയുഡിഎഫ് ആരോപിച്ചു. മേഘാലയയിൽ 5 കോൺഗ്രസ് എംഎൽഎമാർ ദ്രൗപദിക്കു വോട്ട് നൽകി. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രതിപക്ഷ എംഎൽഎമാർ എൻഡിഎ സ്ഥാനാർഥിക്കു വോട്ടു ചെയ്തതായി റിപ്പോർട്ടുകളുണ്ട്. യുപിയിൽ മുലായംസിങ് യാദവിന്റെ സഹോദരൻ കൂടിയായ ശിവ്പാൽ യാദവ് യശ്വന്ത് സിൻഹയ്ക്കു വോട്ടു ചെയ്യാനാവില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു. മുലായം സിങ്ങിനെ സിൻഹ ഐഎസ്ഐ ഏജന്റ് എന്നു വിളിച്ചിട്ടുണ്ടെന്നാണ് ശിവ്പാൽ യാദവ് പറഞ്ഞത്. 

ഹരിയാനയിലെ വിമത കോൺഗ്രസ് എംഎൽഎ കുൽദീപ് ബിഷ്ണോയ് രാജ്യസഭാ തിരഞ്ഞെടുപ്പിലേതു പോലെ താൻ മനഃസാക്ഷി വോട്ടു ചെയ്തുവെന്ന് പറഞ്ഞു.

ഒഡീഷയിലെ ഏക കോൺഗ്രസ് എംഎൽഎ മുഹമ്മദ് മോക്വിം സംസ്ഥാനത്തിന്റെ പുത്രിയായ മുർമുവിനാണ് വോട്ടു ചെയ്തതെന്ന് പറഞ്ഞു.

 ജാർഖണ്ഡിലെ എൻസിപി എംഎൽഎ കംലേഷ് സിങും ഗുജറാത്തിലെ എൻസിപി എംഎൽഎ കന്താൽ ജഡേജയും മുർമുവിനു വോട്ടു ചെയ്തതായി വെളിപ്പെടുത്തി.

എത്ര എംപിമാർ ക്രോസ് വോട്ടു ചെയ്തുവെന്നതിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല. പഞ്ചാബിലെ ശിരോമണി അകാലിദൾ എംഎൽഎ മൻപ്രീത് സിങ് തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചു. 

ജയിലിലുള്ള മഹാരാഷ്ട്ര എംഎൽഎമാരായ അനിൽ ദേശ്മുഖിനും നവാബ് മാലിക്കിനും വോട്ടുചെയ്യാനായില്ല. 

വീൽചെയറിലും സ്ട്രെച്ചറിലും വോട്ട്

അനാരോഗ്യം അവഗണിച്ചും വോട്ടു ചെയ്യാനെത്തിയവരുടെ കൂട്ടത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (89) ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. വീൽചെയറിലെത്തിയ മൻമോഹനെ പോളിങ് ഓഫിസർമാർ സഹായിച്ചു. കോഴിക്കോട്ട് ആശുപത്രിയിലായിരുന്ന മുസ്‍ലിം ലീഗ് എംപി അബ്ദുൽ വഹാബും അനാരോഗ്യം അവഗണിച്ച് വീൽചെയറിൽ വോട്ട് ചെയ്യാനെത്തി. ഒരു ഡോക്ടർ വഹാബിന് അകമ്പടി വന്നു. വാഹനാപകടത്തെത്തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ കഴിയുന്ന ബിജെപി എംഎൽഎ മിതിലീഷ് കുമാർ സ്ട്രെച്ചറിലാണു വോട്ടുചെയ്യാനെത്തിയത്. ഒഡീഷയിലെ പ്രതിപക്ഷ നേതാവ് പി.കെ.നായിക് കോവിഡിനെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലം ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചെത്തി വോട്ട് ചെയ്തു. കോവിഡ് ബാധയെ തുടർന്ന്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ഊർജ മന്ത്രി ആർ.കെ.സിങ് എന്നിവർ പിപിഇ കിറ്റ് ധരിച്ചാണ് വോട്ടു ചെയ്യാനെത്തിയത്.

മുലായത്തിന്  2 ബാലറ്റ് !

പ്രായാധിക്യം മറന്നും വോട്ടു ചെയ്യാനെത്തിയ സമാജ്‍വാദി പാർട്ടി നേതാവ് മുലായം സിങ്ങിന് വോട്ടിടുമ്പോൾ പിഴച്ചു. ഇക്കാര്യം വരണാധികാരിയെ അറിയിച്ചതോടെ രണ്ടാമത് അവസരം നൽകി. ഇതേ രീതിയിൽ ബിജെപിയിലെ നിതീഷ് പ്രാമാണിക്കിനും രണ്ടാമതു ബാലറ്റ് നൽകി. 

മണ്ണിൻ മകളേ,  ജയിച്ചു വായോ!

റായ്റംഗ്പുർ (ഒഡീഷ) ∙ വിജയം ഉറപ്പാണെങ്കിലും സ്വന്തം ‘ഗ്രാമക്കാരി’ മത്സരത്തിനിറങ്ങുമ്പോൾ നാട്ടുകാർ വെറുതെയിരിക്കുന്നതെങ്ങനെ ? എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ വിജയം ഉറപ്പിക്കാൻ പ്രാർഥനയിലും ധ്യാനത്തിലുമായിരുന്നു ഇന്നലെ അവരുടെ നാട്ടുകാർ. 

ദ്രൗപദി മുർമുവിന്റെ സന്താൾ സമുദായാംഗങ്ങളാണ് പ്രത്യേക പൂജ നടത്തിയത്. മുർമുവിന്റെ ജന്മഗ്രാമമായ ഉപർബേദയിൽ മഹാപൂജ സംഘടിപ്പിക്കപ്പെട്ടു. മണ്ണിന്റെ മകളുടെ വിജയത്തിന് അയൽ ഗ്രാമങ്ങളിൽനിന്നും ആളുകളെത്തി. 1994 മുതൽ ദ്രൗപദി അധ്യാപികയായി ജോലി ചെയ്ത ശ്രീ അരബിന്ദോ സ്കൂളിലും സമാന അന്തരീക്ഷമായിരുന്നു. വിദ്യാർഥികളും അധ്യാപകരും ദ്രൗപദിയുടെ പഴയ സഹപ്രവർത്തകരും പ്രത്യേക പ്രാർഥനായോഗം നടത്തി. ദ്രൗപദി മുർമു കൂടി സജീവാംഗമായ പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ കേന്ദ്രം പ്രത്യേക ധ്യാനപരിപാടി സംഘടിപ്പിച്ചു. 

English Summary:  President election polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com