ADVERTISEMENT

ന്യൂഡൽഹി ∙ നാനാത്വങ്ങളുടെ ഇന്ത്യയിൽ പുതുചരിത്രമെഴുതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലേക്ക്. ഭാരതത്തിന്റെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ഉജ്വല വിജയം. പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ഗോത്രവർഗക്കാരിയുമായ ദ്രൗപദി, സ്വതന്ത്ര ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ പുതിയ അധ്യായം രചിച്ചാണ് അത്യുന്നത പദവിയിലെത്തുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ അധികാരത്തിലെത്തുന്ന രാഷ്ട്രപതി എന്ന റെക്കോർഡും 64 ാം വയസ്സിൽ  ദ്രൗപദി സ്വന്തമാക്കുന്നു. ഒഡീഷയിൽ നിന്ന് ഈ സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയുമാണ്.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ ഭാരതത്തിന്റെ രാഷ്ട്രപതിയായി വജ്രശോഭയോടെ ദ്രൗപദി വിജയം. രാഷ്ട്രപതിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡുമായി അധികാരത്തിലെത്തുന്ന 64 വയസ്സുകാരി ദ്രൗപദി മുർമു, 64 % വോട്ടുമായാണ് ചരിത്രവിജയം കുറിച്ചത്. ഗോത്രവർഗക്കാരിയായ ആദ്യവനിതയ്ക്കു രാഷ്ട്രപതി ഭവനിലേക്കുള്ള വഴിതുറക്കാൻ പക്ഷം വിട്ട് എംപിമാരും എംഎൽഎമാരും വോട്ടുനൽകി. പ്രതിപക്ഷത്തുനിന്ന് 17 എംപിമാരും 104 എംഎൽഎമാരും ദ്രൗപദിക്ക് ക്രോസ് വോട്ട് ചെയ്തു. ബിജെപിക്കോ സഖ്യകക്ഷികൾക്കോ ഒരു അംഗം പോലുമില്ലാത്ത കേരളത്തിൽനിന്നും ഒരു എംഎൽഎയുടെ വോട്ട് ദ്രൗപദിക്കു ലഭിച്ചു. അതേസമയം, നിലവിലെ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ലഭിച്ച വോട്ടുമൂല്യം നേടാൻ ദ്രൗപദിക്കു കഴിഞ്ഞില്ല. 

ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ച സ്ത്രീയെ സംബന്ധിച്ച് എല്ലാം അപ്രാപ്യമായിരുന്നു. എന്നാൽ ഇന്ന് എല്ലാം പ്രാപ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഇലക്ടറൽ കോളജിലെ 4809 പേരിൽ 4754 വോട്ടുകളാണ് (വോട്ടു മൂല്യം 10,72,377) ആകെ രേഖപ്പെടുത്തിയത്. ഇതിൽ ദ്രൗപദിക്ക് 2824 വോട്ടും (മൂല്യം 6,76,803) പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക്  1877 വോട്ടും (മൂല്യം 3,80,177) ലഭിച്ചു. 53 വോട്ടുകൾ (മൂല്യം 15,397) അസാധുവായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ദ്രൗപദിയെ ഡൽഹിയിലെ വസതിയിലെത്തി മധുരം നൽകി അനുമോദിച്ചു. ഇന്ത്യ ചരിത്രം കുറിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 

ഒഡീഷയിലെ ഏറ്റവും പിന്നാക്ക ജില്ലയായ മയൂർഭഞ്ചിലെ റായ്‌രംഗ്പുരിൽ ജലസേചന വകുപ്പിൽ ജീവനക്കാരിയും പിന്നീട് അധ്യാപികയുമായിരുന്ന ദ്രൗപദി 1997ൽ അവിടത്തെ നഗരപഞ്ചായത്ത് കൗൺസിലറായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. പിന്നീട് അധ്യക്ഷയായി. 2000 ൽ ആദ്യ തവണ എംഎൽഎ ആയപ്പോൾ ബിജു ജനതാദൾ–ബിജെപി സഖ്യസർക്കാരിൽ മന്ത്രിയുമായിരുന്നു. 2009 ലും എംഎൽഎ ആയ അവർ 2015 ൽ ജാർഖണ്ഡ് ഗവർണറായി. ബിജെപി ജില്ലാ അധ്യക്ഷ, എസ്ടി മോർച്ച സംസ്ഥാന അധ്യക്ഷ, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

2017 ലും ബിജെപി അവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും റാം നാഥ് കോവിന്ദിനെയാണ് പാർട്ടി രംഗത്തിറക്കിയത്. പരേതനായ ശ്യാം ചരൺ മുർമുവാണ് ദ്രൗപദിയുടെ ഭർത്താവ്. മക്കൾ: ബാങ്ക് ജീവനക്കാരിയായ ഇതിശ്രീ, പരേതരായ ലക്ഷ്മൺ മുർമു, സിപുൺ മുർമു. 

700 വോട്ട് മൂല്യമുള്ള എംപിമാരുടെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ആകെ ചെയ്ത 763 എംപി വോട്ടുകളിൽ 540 എണ്ണം ദ്രൗപദിക്കും (3,78,000) 208 എണ്ണം യശ്വന്ത് സിൻഹയ്ക്കും (1,45,600) ലഭിച്ചു. 15 എംപിമാരുടെ വോട്ടുകൾ അസാധുവായി. 8 പേർ വോട്ടു ചെയ്തിരുന്നില്ല. പിന്തുണ പ്രഖ്യാപിച്ചതു പ്രകാരം ലഭിക്കേണ്ടിയിരുന്നതിലും അഞ്ചോ ആറോ എംപിമാരുടെ വോട്ടുകൾ ദ്രൗപദിക്കു അധികം ലഭിച്ചുവെന്നാണ് കരുതുന്നത്. രണ്ടാം റൗണ്ടിൽ 10 സംസ്ഥാനങ്ങളിൽ നിന്നുള്ള 1138 വോട്ടുകളാണ് എണ്ണിയത്. ഇതിൽ ദ്രൗപദിക്ക് 809 വോട്ടുകളും (1,05,299) സിൻഹയ്ക്ക് 329 വോട്ടുകളും (44,276) ലഭിച്ചു.

കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലെ വോട്ടെണ്ണിയ മൂന്നാം റൗണ്ടിൽ 1333 വോട്ടുകളിൽ ദ്രൗപദിക്ക് 812 വോട്ടുകളും സിൻഹയ്ക്ക് 521 വോട്ടുകളും ലഭിച്ചു. സിൻഹയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച റൗണ്ട് ഇതാണ്. ഈ റൗണ്ട് കഴിഞ്ഞതോടെ ദ്രൗപദി കേവലഭൂരിപക്ഷം കടന്നു. ദ്രൗപദിയെ എതിർ സ്ഥാനാർഥി യശ്വന്ത് സിൻഹ അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കാൻ അവർക്കു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

Content Highlight: India Presidential Election 2022 Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com