ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂർവം പേരുകളിലൊന്നാവുകയാണ് ദ്രൗപദി മുർമുവും. 1997 ൽ റായ്റംഗ്പുർ നഗർ പഞ്ചായത്ത് കൗൺസിലറായി രാഷ്ട്രീയ ജീവിതം തുടങ്ങിയ അവർക്ക്, ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകത്തിൽ തുടങ്ങി രാഷ്ട്രപതി പദവിയിലേക്കെത്തിയെന്ന ഖ്യാതിയും സ്വന്തം.

പാർട്ടിപ്രവർത്തനം ഇല്ലാതെ രാഷ്ട്രപതിയായ എ.പി.ജെ.അബ്ദുൽ കലാം, പ്രഥമ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവരും ‘പാർലമെന്റ് കാണാതെ’യാണു പദവിയിലെത്തിയത്. ആദ്യ ഉപരാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണൻ സഭാംഗമായിട്ടില്ലെങ്കിലും ഉപരാഷ്ട്രപതിയെന്ന നിലയിൽ 1952 മുതൽ 62 വരെ രാജ്യസഭാ നടപടികൾ നിയന്ത്രിച്ചു.

കാബിനറ്റ് റാങ്കിൽ സർക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായിരുന്നെങ്കിലും പാർലമെന്ററി പരിചയം ഇല്ലാതെയാണ് കലാം രാഷ്ട്രപതിയായത്. തുടർന്ന് എത്തിയവരിൽ പ്രതിഭ പാട്ടീൽ 5 തവണ എംഎൽഎയും ഓരോ തവണ രാജ്യസഭാംഗവും ലോക്സഭാംഗവുമായിരുന്നു. പ്രണബ് കുമാർ മുഖർജി 5 തവണ രാജ്യസഭാംഗവും 4 തവണ ലോക്സഭാംഗവുമായി; പലവട്ടം കേന്ദ്രമന്ത്രിയും. കെ.ആർ.നാരായണനും പ്രസിഡന്റാകുന്നതിനു മുൻപ് 3 തവണ ലോക്സഭാംഗവും ഉപരാഷ്ട്രപതിയെന്ന നിലയിൽ രാജ്യസഭാധ്യക്ഷനുമായിരുന്നു. നിലവിലെ പ്രസിഡന്റ് റാം നാഥ് കോവിന്ദ് 1994 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്നു. 

Content Highlight: Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com