ADVERTISEMENT

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുമ്പോൾ താൽപര്യമില്ലെന്ന നിലപാടായിരുന്നു ദീദിക്ക്. അധ്യാപനവും സാമൂഹിക പ്രവർത്തനവുമായിരുന്നു അവരുടെ മേഖല. ബാങ്ക് മാനേജരായിരുന്ന ഭർത്താവ് ശ്യാംചരണിന്റെ നിർബന്ധം കൊണ്ടാണ് റായ്റംഗ്പൂരിലെ രണ്ടാം വാർഡിൽ മത്സരിച്ചത്. കാൽനൂറ്റാണ്ടു മുൻപ് വാർഡ് കൗൺസിലറായി രാഷ്ട്രീയം ആരംഭിച്ച് ഇന്നു രാഷ്ട്രപതിയായി മാറിയ ദീദിയുടെ ജീവിതം ഗോത്രവിഭാഗങ്ങൾക്കു മാത്രമല്ല, രാജ്യത്തെ എല്ലാ സാധാരണക്കാർക്കും പ്രതീക്ഷ നൽകുന്നതാണ്. 

രാഷ്ട്രീയം വേണ്ട, കുടുംബം മതി എന്ന തീരുമാനം അന്ന് ദീദി എടുത്തിരുന്നുവെങ്കിൽപോലും ജീവിത സമീപനങ്ങളിൽ മാറ്റമുണ്ടാകുമായിരുന്നില്ല. മന്ത്രിയും ഗവർണറും എല്ലാമായിരുന്നിട്ടും സാധാരണക്കാർക്കൊപ്പമായിരുന്നു അവരുടെ ജീവിതം. ആർക്കും എപ്പോഴും കടന്നുവരാവുന്നതായിരുന്നു റായ്റംഗ്പൂരിലെ വീട്. റാഞ്ചിയിലെ രാജ്ഭവനിലേക്ക് ഗ്രാമീണർ സന്ദർശകരായി എത്തിയിരുന്നു. പേരെടുത്തു വിളിച്ചാണ് ദീദി അവരെയെല്ലാം സ്വീകരിച്ചത്. സ്കൂൾ അധ്യാപികയായിരുന്ന ശീലം കൊണ്ടാകണം, വിദ്യാർഥികളെ വിളിക്കുംപോലെ ഒട്ടുമിക്ക ഗ്രാമീണരെയും പേരെടുത്തു വിളിക്കാനുള്ള ഓർമശക്തി ഇന്നും അവർക്കുണ്ട്. 

12 വയസ്സിന് ഇളയതാണ് ഞാൻ. മൂത്തസഹോദരി എന്നതിനു പുറമേ, അമ്മയുടെ വാത്സല്യംകൂടി തന്നാണ് എന്നെ വളർത്തിയത്. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നു പുറത്തുപോയി പഠിച്ച ആദ്യത്തെ വനിത കൂടിയാണവർ. അതുകൊണ്ടുതന്നെ ഗ്രാമവാസികളും അവരുടെ ഉപദേശങ്ങൾ സ്വീകരിച്ചു. ഇന്നും സഹോദരിയുടെ അനുമതി വാങ്ങാതെ പ്രധാനകാര്യങ്ങളൊന്നും ഞങ്ങൾ ചെയ്യാറില്ല. 

രാഷ്ട്രീയം ദീദിയുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുടുംബിനിയിൽ നിന്നു രാഷ്ട്രീയപ്രവർത്തകയിലേക്കുള്ള മാറ്റം വലുതായിരുന്നു. രണ്ടുമക്കളെയും ഭർത്താവിനെയും നഷ്ടപ്പെട്ട ശേഷം എല്ലാം തകർന്ന നിലയിലായിരുന്നു. ഇതേ കാലത്തു തന്നെയാണ് അമ്മയെയും ഒരു സഹോദരനെയും നഷ്ടപ്പെടുന്നത്. ബ്രഹ്മകുമാരീസ് പ്രസ്ഥാനത്തോടൊപ്പം ചേർന്നാണ് ഈ കടുത്ത വേദനയെ മറികടന്നത്. 

ഇന്നും പുലർച്ചെ മൂന്നരയ്ക്ക് എഴുന്നേൽക്കും. ആശ്രമത്തിലെ ശീലം പിന്തുടർന്ന് ധ്യാനത്തിലിരിക്കും. പിന്നീട് ക്ഷേത്രദർശനം നടത്തും. തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിലും ജഗന്നാഥ ക്ഷേത്രത്തിലും പതിവായി പോകും. 

ക്ഷേത്ര ദർശനത്തിനു ശേഷമാണു യോഗ പരിശീലനം. അപ്പോഴേക്കും രാഷ്ട്രീയനേതാക്കളും പൊതുപ്രവർത്തകരുമെത്തും. മക്കളുടെയും ഭർത്താവിന്റെയും ഓർമയ്ക്കായി ആരംഭിച്ച സ്കൂളിൽ ഇടയ്ക്കിടെ സന്ദർശനം നടത്തും. 

ഗതാഗതമന്ത്രിയായിരുന്ന കാലത്താണ് ട്രാൻസ്പോർട്സ് ഓഫിസ് റായ്റംഗ്പൂരിൽ സ്ഥാപിച്ചത്. നേരത്തേ വാഹനസംബന്ധമായ കാര്യങ്ങൾക്ക് രണ്ടു മണിക്കൂർ യാത്ര ചെയ്ത് ബാരിപതയിൽ പോകണമായിരുന്നു. റായ്റംഗ്പൂരിലും സമീപത്തും പുതിയ റോഡുകൾ വന്നതിലും കുടിവെള്ള വിതരണ സംവിധാനം ഏർപ്പെടുത്തിയതിലും ദീദിയുടെ പങ്ക് പ്രധാനമാണ്. 

നിർബന്ധങ്ങളില്ലാത്ത വ്യക്തിയാണ് ദീദി. ആഹാരത്തിൽ പോലും നിർബന്ധങ്ങളില്ല. ബ്രഹ്മകുമാരീസ് ആശ്രമത്തിലെ ചിട്ട പിന്തുടർന്ന് സസ്യാഹാരമാണു കഴിച്ചിരുന്നത്. 

ഗോത്രവർഗക്കാർക്കും ഒഡീഷയ്ക്കും ദീദി അഭിമാനമാണ്. എത്ര ഉയരത്തിലെത്തിയാലും ഭൂമിയോളം താഴ്ന്നു ജീവിക്കണമെന്നത് അവർ ഞങ്ങളെ പഠിപ്പിച്ച പാഠമാണ്. ഗോത്രവർഗക്കാരിയായ ആദ്യത്തെ രാഷ്ട്രപതി എന്ന പദവി അലങ്കരിക്കുമ്പോഴും എല്ലാ സാധാരണ മനുഷ്യർക്കുമൊപ്പം അവരുണ്ടാകുമെന്ന് ഉറപ്പാണ്. 

English Summary: Younger brother about Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com