ADVERTISEMENT

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകളുടെ ഭരണഘടനാസാധുത സുപ്രീം കോടതി അംഗീകരിച്ചു. അറസ്റ്റ്, വസ്തുവകകളുടെ കണ്ടുകെട്ടൽ, റെയ്ഡ്, തെളിവു പിടിച്ചെടുക്കൽ തുടങ്ങിയ അധികാരങ്ങൾ ഇഡിക്ക് പ്രയോഗിക്കാം. പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദരാക്കാൻ കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് വിധി. നിലവിലെ കേസുകളിൽ സർക്കാരിനും ഇഡിക്കും കൂടുതൽ ശക്തമായി മുന്നോട്ടുപോകാനും ഇതോടെ വഴിയൊരുങ്ങി. 

കോൺഗ്രസ് എംപി കാർത്തി ചിദംബരം, കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി എന്നിവരുടേതുൾപ്പെടെ 241 ഹർജികളാണു ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. പിഎംഎൽഎ പ്രകാരമുള്ള വകുപ്പുകളും ഇഡിയുടെ നടപടിക്രമങ്ങളും ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. 2002 ലെ കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. 

കുറ്റം ചെയ്തിട്ടില്ലെന്നും ഭാവിയിൽ കുറ്റം ചെയ്യില്ലെന്നും കോടതിക്കു ബോധ്യപ്പെടണമെന്ന ഇരട്ട ജാമ്യവ്യവസ്ഥ ഉൾപ്പെടുന്ന 45–ാം വകുപ്പ് യുക്തസഹമാണെന്നു കോടതി വിലയിരുത്തി. ഇതു കരുതൽ തടങ്കൽ പ്രോത്സാഹിപ്പിക്കുമെന്നും കേസിന്റെ ഒരു ഘട്ടത്തിലും നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകാതെയാണ് ഇരട്ടജാമ്യവസ്ഥയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാക്കുന്ന 24–ാം വകുപ്പ് ഭരണഘടനാതത്വങ്ങൾക്ക് എതിരാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താൻ ഇഡിക്ക് അധികാരം നൽകുന്ന 50–ാം വകുപ്പ് ദുരുപയോഗം ചെയ്യപ്പെടാമെന്നും ഭീഷണിപ്പെടുത്തി ഇത്തരം മൊഴികൾ രേഖപ്പെടുത്തിയാൽ കോടതിയിൽ തെളിവായി ഉപയോഗിക്കപ്പെടാമെന്നുമുള്ള വാദവും തള്ളി. ജാമ്യവ്യവസ്ഥകൾ കർശനമാണെന്നിരിക്കെ, ഇഡിക്ക് യഥേഷ്ടം അറസ്റ്റ് രേഖപ്പെടുത്താൻ അധികാരം നൽകുന്ന 19–ാം വകുപ്പിനെതിരായ വാദങ്ങളും തള്ളി. 

അതേസമയം, 2019 ൽ രാജ്യസഭയിൽ പാസാകേണ്ടതില്ലാത്തവിധം പണ ബില്ലായി (മണി ബിൽ) ഭേദഗതികൾ കൊണ്ടുവന്ന നടപടി ഏഴംഗ വിശാലബെഞ്ചിനു വിട്ടു. മറ്റു കേസുകളിലെ സമാന വിഷയങ്ങൾക്കൊപ്പം വിശാല ബെഞ്ച് ഇതു പരിഗണിക്കുമെന്നും ജസ്റ്റിസ് ഖാൻവിൽക്കർ വ്യക്തമാക്കി. രാജ്യത്തെ പിഎംഎൽഎ അപ്‍ലറ്റ് ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. നാളെ വിരമിക്കുന്ന ജസ്റ്റിസ് ഖാൻവിൽക്കർ തന്നെയാണ് 545 പേജ് വിധിന്യായമെഴുതിയത്. 

ഇഡി പൊലീസല്ല; രീതി വ്യത്യസ്തം

ക്രിമിനൽ നടപടിച്ചട്ടപ്രകാരം (സിആർപിസി) പൊലീസ് എഫ്ഐആർ നൽകുന്ന രീതി പിഎംഎൽഎ കേസുകളിൽ നിർബന്ധമല്ലെന്നു കോടതി പറഞ്ഞു. നിയമപ്രകാരം ഇഡി ഉദ്യോഗസ്ഥർ പൊലീസുകാരല്ലെന്നും വ്യക്തമാക്കി. ഇഡി തയാറാക്കുന്ന എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ), എഫ്ഐആർ അല്ല; അതിനു ആഭ്യന്തര സ്വഭാവമുണ്ട്. ബന്ധപ്പെട്ട കക്ഷികൾക്ക് ഇസിഐആറിന്റെ പകർപ്പ് കൊടുക്കണമെന്നു നിർബന്ധമില്ല; അറസ്റ്റ് വേളയിൽ കാരണങ്ങൾ വ്യക്തമാക്കിയാലും മതി. 

∙ ‘രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽ ഭീഷണിയാകാം. ഇതു മറ്റു കുറ്റകൃത്യങ്ങൾ പോലെയല്ല.’ – സുപ്രീം കോടതി 

English Summary: Supreme Court deliver verdict on pleas against Money Laundering Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com