മരുന്നുകൾക്ക് പ്രചാരം: മരുന്നുകമ്പനി ഡോക്ടർമാർക്ക് നൽകിയത് 1000 കോടി
Mail This Article
ന്യൂഡൽഹി ∙ പാരസെറ്റമോൾ ഗുളികയായ ‘ഡോളോ –650’ ഉൾപ്പെടെ വൻതോതിൽ കുറിച്ചു നൽകി, മരുന്നുകമ്പനിയിൽനിന്നു ആനുകൂല്യങ്ങൾ പറ്റിയ ഡോക്ടർമാർക്കെതിരെ രാജ്യവ്യാപക നടപടി വരുന്നു. ആരോപണവിധേയരായ ഡോക്ടർമാരുടെ പേരുകൾ ലഭ്യമാക്കാൻ ആദായനികുതി വകുപ്പിനോടു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശിച്ചു.
‘ഡോളോ 650’ ഉൽപാദിപ്പിക്കുന്ന മൈക്രോ ലാബ്സ് കമ്പനി 1000 കോടിയോളം രൂപ ഇത്തരത്തിൽ നൽകിയെന്നാണു പ്രാഥമിക വിലയിരുത്തൽ. ഡോക്ടർമാരിൽനിന്നു വിശദീകരണം തേടിയശേഷമായിരിക്കും തുടർനടപടി. അഴിമതി തെളിഞ്ഞാൽ മെഡിക്കൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതുവരെ പരിഗണിക്കുന്നു.
മൈക്രോ ലാബ്സ് കമ്പനി ഓഫിസുകളിൽ ആദായനികുതി വകുപ്പ് ഈയിടെ റെയ്ഡ് നടത്തിയിരുന്നു. കമ്പനി ഒട്ടേറെ ഡോക്ടർമാർക്കു വിദേശയാത്രാ പാക്കേജുകളും മറ്റു സൗജന്യങ്ങളും നൽകിയെന്നു തെളിവുസഹിതം കണ്ടെത്തി. സൗജന്യം പറ്റിയവരുടെ പേരുകളും ഓരോരുത്തർക്കും ലഭിച്ച ആനുകൂല്യവും ഉൾപ്പെടെയുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ചില ഡോക്ടർമാർ കമ്പനിയുടെ മരുന്നിനു പ്രചാരം നൽകാൻ മെഡിക്കൽ ക്യാംപുകളും ആരോഗ്യ സെമിനാറുകളും വരെ നടത്തിയെന്നും കണ്ടെത്തലുണ്ട്.
ഡോക്ടർമാരുടെ പേരുവിവരം ലഭിക്കുന്ന മുറയ്ക്കു കമ്മിഷൻ അവരിൽനിന്നു വിശദീകരണം തേടും. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയത്തിനു റിപ്പോർട്ടും നൽകണം.
English Summary: Medicine companies gave 1000 crore to doctors for promoting their medicines