ഒഴിഞ്ഞു കിടക്കുന്നത് 9.79 ലക്ഷം കേന്ദ്ര തസ്തികകൾ
Mail This Article
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ ഗ്രൂപ്പ് എ,ബി,സി വിഭാഗങ്ങളിലായി ഒഴിഞ്ഞു കിടക്കുന്നതു 9.79 ലക്ഷം തസ്തികകൾ. 2014 മുതൽ വിവിധ കേന്ദ്ര വകുപ്പുകളിലേക്കു നിയമനം ലഭിച്ചതു 7.22 ലക്ഷം പേർക്ക്. ഇതിലേക്ക് ആകെ ലഭിച്ചതു 22.05 കോടി അപേക്ഷകൾ. കേന്ദ്ര പഴ്സനേൽ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ചതാണ് ഈ കണക്കുകൾ. 2021 മാർച്ച് വരെയുള്ളതാണ് കണക്കുകൾ.
ജനുവരി ഒന്നിലെ കണക്കനുസരിച്ചു വിവിധ സംസ്ഥാനങ്ങളിലായി 1472 ഐഎഎസ് തസ്തികയും 864 ഐപിഎസ് തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. ഈ വർഷം സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ 180 ഐഎഎസ്, 200 ഐപിഎസ് ഒഴിവുകളിലേക്കാണ് നിയമനം നടത്തിയിരിക്കുന്നത്.
2021–22 വർഷം കേന്ദ്രസർക്കാർ ആകെ നടത്തിയതു 38,850 നിയമനങ്ങളാണ്. ഇതിനു ലഭിച്ചതു 1,86,71,121 അപേക്ഷകൾ. 2014–15 വർഷം ആകെ 1,30,423 നിയമനങ്ങളാണ് നടത്തിയത്. ലഭിച്ചത് 2,32,22,083 അപേക്ഷകൾ.
∙ 5 വർഷം കൊണ്ട് 60 ലക്ഷം അവസരങ്ങൾ
തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെറ്റീവ്സ് ഉൾപ്പെടെയുള്ള (പിഐഎൽ) പദ്ധതികൾ നടപ്പാക്കിയെന്നും കേന്ദ്രം വിശദീകരിച്ചു. പദ്ധതിക്കായി 1.97 ലക്ഷം കോടി രൂപ വകയിരുത്തി. ഇതിലൂടെ 5 വർഷം കൊണ്ട് 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ. അടുത്ത ഒന്നര വർഷത്തിൽ 10 ലക്ഷം പേർക്കു കേന്ദ്രസർക്കാരിൽ ജോലി നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
English Summary: Nearly 10 lakh vacancies in Central government