ദേശവിരുദ്ധ പ്രവർത്തനം: ഹിസ്ബുൽ നേതാവിന്റെ മകനടക്കം 4 പേരെ പിരിച്ചുവിട്ടു
Mail This Article
ശ്രീനഗർ ∙ നിരോധിത ഭീകരസംഘടന ഹിസ്ബുൽ മുജാഹിദീൻ മേധാവി സയ്യിദ് സലാഹുദ്ദീന്റെ മകനും വിഘടനവാദി നേതാവ് ഫാറൂഖ് അഹമ്മദ് ദറിന്റെ ഭാര്യയും അടക്കം 4 ഉദ്യോഗസ്ഥരെ ജമ്മു കശ്മീർ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദേശവിരുദ്ധശക്തികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണു നടപടി.
സയ്യിദ് സലാഹുദ്ദീന്റെ മകൻ സയ്യിദ് അബ്ദുൽ മുഈദ് വാണിജ്യ വ്യവസായ വകുപ്പിൽ ഐടി വിഭാഗം മാനേജരായിരുന്നു. കശ്മീരിൽ നടന്ന 3 ഭീകരാക്രമണങ്ങളിൽ ഇയാൾക്കു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സയ്യിദ് സലാഹുദ്ദീൻ പാക്കിസ്ഥാനിലാണുളളത്.
ഭീകരർക്കു സാമ്പത്തിക സഹായം നൽകിയ കുറ്റത്തിന് എൻഐഎ കസ്റ്റഡിയിലുള്ള ഫാറൂഖ് അഹമ്മദ് ദറിന്റെ ഭാര്യ അസ്സബൗൽ അർജാമന്ദ് ഖാൻ ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫിസറാണ്. ദേശവിരുദ്ധ വിദേശബന്ധമാരോപിച്ചാണു നടപടി. പാസ്പോർട്ട് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും ആരോപണമുണ്ട്. കശ്മീർ സർവകലാശാലയിലെ സയന്റിസ്റ്റ് ഡോ. മുഹീദ് അഹമ്മദ് ബട്ട്, അസി. പ്രഫസർ മജീദ് ഹുസൈൻ ഖദ്രി എന്നിവരാണു ജോലിയിൽനിന്നു പുറത്താക്കപ്പെട്ട മറ്റു 2 പേർ.
അന്വേഷണം കൂടാതെ ജീവനക്കാരെ പുറത്താക്കാൻ സർക്കാരിന് അനുമതി നൽകുന്ന ഭരണഘടനയിലെ 311–ാം വകുപ്പു പ്രകാരമാണു നടപടി. ലഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനകം 40 ജീവനക്കാരെയാണു പുറത്താക്കിയത്.
English Summary: Hizbul Chief's Son, 3 Others Lose Government Jobs Over Terror Link