‘ലൈംഗികാതിക്രമ കേസുകളിൽ വിസ്താരം ഒറ്റദിവസം തീർക്കണം’; സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ പീഡനക്കേസുകളിൽ മാത്രമല്ല, ലൈംഗികാതിക്രമ കേസുകളിലും വിചാരണ രഹസ്യമായിരിക്കണമെന്നും സാധ്യമെങ്കിൽ അതിജീവിതയെ വിസ്തരിക്കുന്നത് ഒറ്റദിവസം കൊണ്ടു പൂർത്തിയാക്കണമെന്നും സുപ്രീം കോടതി വിചാരണക്കോടതികളോടു നിർദേശിച്ചു.
ലൈംഗികാതിക്രമ കേസുകളിൽ പരാതിപ്പെടുന്നവർക്കു കോടതി നടപടികൾ ഉപദ്രവമായി തീരുന്ന സ്ഥിതിയുണ്ടെന്നു സുപ്രീം കോടതി വിലയിരുത്തി.
സമൂഹത്തിൽ നിന്നുള്ള അപമാനം, മാനസികാഘാതം എന്നിവയിലൂടെ കടന്നു പോകുന്നതു കൊണ്ടു കൂടിയാണിത്. ഇത്തരം കേസുകളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടത് വിചാരണ കോടതികളുടെ ഉത്തരവാദിത്തമാണ്.
അതിജീവിതയ്ക്കു കൂടുതൽ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികൾ കർശനമാക്കണമെന്നും മഹാരാഷ്ട്രയിലെ യോഗ അധ്യാപികയെ വൈസ് ചാൻസലർ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോടതി വ്യക്തമാക്കി. ജഡ്ജിമാരായ ഡി.ൈവ.ചന്ദ്രചൂഡ്, ജെ.പി.പർദിവാല എന്നിവർ നൽകിയ നിർദേശങ്ങൾ ഇങ്ങനെ:
∙ അതിജീവിതയോ സാക്ഷികളോ സംഭവത്തെക്കുറിച്ചു പറയുന്ന സന്ദർഭത്തിൽ രഹസ്യവിചാരണ അനുവദിക്കണം.
∙ അതിജീവിത മൊഴി നൽകുമ്പോൾ പ്രതി മുഖാമുഖം വരുന്നില്ലെന്ന് ഉറപ്പിക്കാൻ പ്രത്യേക സ്ക്രീൻ സജ്ജീകരിക്കാം. അല്ലെങ്കിൽ പ്രതിയോട് കോടതി മുറിയിൽ നിന്ന് മാറാൻ നിർദേശിക്കാം.
∙ പ്രതിയുടെ അഭിഭാഷകൻ പരാതിക്കാരിയെ വിസ്തരിക്കുമ്പോൾ, മാന്യത പുലർത്തുന്നുവെന്ന് ഉറപ്പാക്കണം. അനുചിതമായ ചോദ്യങ്ങളും ഒഴിവാക്കണം.
∙ പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾ ആദ്യം കോടതിക്കു നൽകിയ ശേഷം അതിജീവിതയോടു ചോദിക്കുന്ന രീതിയിലായിരിക്കണം.
English Summary: Supreme court direction on rape case trial