ADVERTISEMENT

നാഗ്പുർ ∙ വൈവിധ്യങ്ങളെ ഒരുമിച്ചുകൊണ്ടുപോകുന്നതിന്റെ മാതൃകയായി ലോകം ഇന്ത്യയെ ആണു കാണുന്നതെന്ന് ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പുരിൽ ‘ഭാരതം @ 2047: എന്റെ ദർശനം, പ്രവ‍ൃത്തി’ എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു ഭാഗവത്. ജനങ്ങൾ നിർഭയരായി മാറുമ്പോൾ മാത്രമേ അഖണ്ഡഭാരതം എന്ന സ്വപ്നം സഫലമാകുകയുള്ളൂ. 2047ൽ ഇന്ത്യയെ വൻശക്തിയാക്കാൻ യുവതലമുറ ത്യാഗം ചെയ്യണം.

നമ്മൾ ജാതി പോലുള്ള അനാവശ്യ കാര്യങ്ങളിൽ മുഴുകിയതിനെതുടർന്നാണ് വിദേശ ശക്തികൾ നമ്മുടെ മണ്ണ് കീഴടക്കിയത്. നിസ്സാര വൈജാത്യങ്ങളിൽ കുടുങ്ങിക്കിടന്നാൽ വൻശക്തിയായ ഭാരതം എന്ന ലക്ഷ്യത്തിലെത്തില്ല. എല്ലാ ഭാഷയും ദേശീയ ഭാഷയാണെന്നും എല്ലാ ജാതിയിൽ പെട്ടവരും സ്വന്തം ആളുകളാണെന്നും ഉള്ള ചിന്ത അതിന് ആവശ്യമാണ്. അഹിംസയുടെയും ഐക്യത്തിന്റെയും മന്ത്രം ലോകത്തിനു നൽകിയത് ഇന്ത്യയാണ്. ജർമനി ശക്തമായപ്പോൾ ഹിറ്റ്ലറാണ് പിറന്നത്, അമേരിക്ക ശക്തിപ്പെട്ടപ്പോൾ ഹിരോഷിമ–നാഗസാക്കി ദുരന്തമുണ്ടായി. ചൈന ശക്തിയാർജിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നു നമ്മൾ കാണുന്നു. അതേസമയം ഇന്ത്യ സ്വന്തം ശക്തിയെ ലോകത്തെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. ഇന്ത്യ അക്രമരാഹിത്യത്തെയാണ് ആരാധിക്കുന്നത്, ദൗർബല്യത്തെയല്ല.

ഭരണഘടനയെ വിശ്വസ്തതയോടെ അനുസരിക്കണം. ജാതി, ഭാഷ, ദേശം, കാഴ്ചപ്പാട് തുടങ്ങിയവയുടെ പേരിലുള്ള വിഭാഗീയത, ക്ഷുദ്രമായ സ്വാർഥത തുടങ്ങിയ തിന്മകളെ ഉച്ചാടനം ചെയ്യണം. സമത്വവും ചൂഷണരഹിതവുമായ സമൂഹത്തിൽ മാത്രമേ സ്വാതന്ത്ര്യസംരക്ഷണം സാധ്യമാകൂ. സമൂഹത്തെ ഭ്രമിപ്പിച്ചോ പ്രകോപിപ്പിച്ചോ കലഹിപ്പിച്ചോ സ്വന്തം കാര്യം നേടാൻ ആഗ്രഹിക്കുന്നവരും ഗൂഢാലോചനക്കാരും രാഷ്ട്രത്തിനകത്തും പുറത്തും സജീവമാണ്. അവർക്കെതിരെ ജാഗ്രത വേണമെന്നും ഭാഗവത് പറ‍ഞ്ഞു.

English Summary: Mohan Bhagwat independence day speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com