ബെംഗളൂരു ∙ വധഭീഷണിയുണ്ടെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ച 83 വയസ്സുകാരി വെട്ടേറ്റു മരിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഒട്ടേറെ തവണ സ്റ്റേഷനിൽ വിളിച്ച ജയശ്രീയെയാണ് എച്ച്എസ്ആർ ലേഒൗട്ട് ഫസ്റ്റ് സ്റ്റേജിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീടിനു സമീപം ബീറ്റ് പൊലീസിനെ നിയോഗിച്ചിരുന്നെങ്കിലും കൊലപാതകം തടയാനായില്ല. വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നിട്ടുണ്ട്. ഒളിവിൽപ്പോയ നേപ്പാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് മരിച്ചതിനു ശേഷം ജയശ്രീ ഒറ്റയ്ക്കായിരുന്നു താമസം. 2 ആൺമക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ വേറെ വീട്ടിലുമാണ്. 4 നിലകളുള്ള വീടിന്റെ 3 നിലകളും വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. വാടകക്കാരിൽ ഒരാളാണ് മൃതദേഹം കണ്ട കാര്യം പൊലീസിനെ അറിയിച്ചത്.
English summary: Old women hacked to death in Bengaluru