ADVERTISEMENT

ന്യൂഡൽഹി ∙ മാതൃരാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി പൂർണമായ ത്യാഗം അനുഷ്ഠിക്കുകയെന്ന ആദർശം യുവജനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ആഹ്വാനം. 2047ലെ ഇന്ത്യ കെട്ടിപ്പടുക്കാൻ പോകുന്നവരെന്ന നിലയ്ക്കാണു യുവജനങ്ങളോട് ഇതുപറയുന്നതെന്നും ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സങ്കൽപവുമായി രാജ്യം മുന്നോട്ടുപോകണമെന്നും രാഷ്ട്രപതിയായശേഷമുള്ള ആദ്യ സന്ദേശത്തിൽ ദ്രൗപദി മുർമു പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 76–ാം വർഷത്തിലേക്കു കടക്കുമ്പോൾ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ പൗരന്മാർക്കും ആശംസ അറിയിച്ച രാഷ്ട്രപതി, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഭരണഘടനാശിൽപി ഡോ. ബി.ആർ.അംബേദ്കറിന്റെ ദർശനവും രാജ്യം വൈകാതെ സഫലമാക്കുമെന്നു പറഞ്ഞു. ആത്മനിർഭര ഭാരതം കെട്ടിപ്പടുക്കാനുള്ള പാതയിലാണു നാം. സ്വാതന്ത്ര്യം ലഭിച്ച് ഇക്കാലം കൊണ്ടു പഠിച്ച പാഠങ്ങൾ, ശതാബ്ദിയിലേക്കുള്ള അടുത്ത 25 വർഷത്തെ യാത്രയിൽ വഴികാട്ടും. ലോക സമ്പദ്‍വ്യവസ്ഥയെ തന്നെ കോവിഡ് ബാധിച്ചിട്ടും ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ വേഗത്തിൽ വളരുന്നു. സുദൃഢമായ സമ്പദ്‌വ്യവസ്ഥയ്ക്കു നാം കർഷകരോടും തൊഴിലാളികളോടും നന്ദി പറയണം. ഇന്ത്യ സ്റ്റാർട്ടപ് തലസ്ഥാനമായി മാറി. ഇന്ത്യയി‍ൽ ജനാധിപത്യം വാഴുമോയെന്ന പലരുടെയും സംശയം തെറ്റാണെന്നു നാം തെളിയിച്ചു.

നമ്മുടെ സാമ്പത്തികവളർച്ച എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ളതാണ്. പുതിയ വിദ്യാഭ്യാസനയവും ഡിജിറ്റൽ ഇന്ത്യ പദ്ധതിയും ഇക്കാര്യത്തിൽ നിർണായകപങ്ക് വഹിക്കുന്നു. വീടും ശുദ്ധജല കണക്‌ഷനും ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾക്കും നാം ഊന്നൽ നൽകുന്നു.

അരികുവൽക്കരിക്കപ്പെട്ടവരോടു സഹാനുഭൂതിയെന്നതാണ് ഇന്നത്തെ ഇന്ത്യയിലേക്കുള്ള താക്കോൽ. ജെൻഡർ വിവേചനം കുറയുന്നുവെന്നു മാത്രമല്ല, രാജ്യത്തു സ്ത്രീകൾ വലിയ നേട്ടങ്ങൾ കൊയ്യുകയും ചെയ്യുന്നു. തദ്ദേശ ഭരണസമിതികളിലെ സ്ത്രീസാന്നിധ്യവും കോമൺവെൽത്ത് ഗെയിംസിലെ വനിതകളുടെ നേട്ടവും രാഷ്ട്രപതി എടുത്തുപറഞ്ഞു. സൈനികർക്കും വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര ജീവനക്കാർക്കും മാതൃരാജ്യത്തെ അഭിമാനമായി കാണുന്ന പ്രവാസികൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നാണു രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.

 

ചെങ്കോട്ടയിൽ മോദി പതാക ഉയർത്തും

ന്യൂഡൽഹി ∙ ഇന്നു രാവിലെ 7.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ആരോഗ്യമേഖലയിലും മറ്റുമായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നു സൂചനയുണ്ട്. ഇന്ത്യയെ മെഡിക്കൽ ടൂറിസത്തിന്റെ ഹബ് ആക്കുന്നതിനുള്ള ‘ഹീൽ ഇൻ ഇന്ത്യ’, ആരോഗ്യമേഖലയിലെ മനുഷ്യവിഭവശേഷിയിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുന്നതിനുള്ള ‘ഹീൽ ബൈ ഇന്ത്യ’ പദ്ധതികൾ പ്രഖ്യാപിച്ചേക്കും. ഗർഭാശയ കാൻസറിനെതിരായ വാക്സീൻ ദേശീയ കുത്തിവയ്പു ദൗത്യത്തിന്റെ ഭാഗമാക്കുമെന്നും ദേശീയ ആരോഗ്യ മിഷനെ ‘പിഎം സമഗ്ര സ്വാസ്ഥ്യ മിഷൻ’ എന്നു പേരുമാറ്റി വിപുലമാക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

 

English Summary: President Droupadi Murmu's Independence day speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com