ADVERTISEMENT

ജയ്പുർ ∙ സ്കൂളിൽ ഉയർന്നജാതിക്കാരുടെ കുടിവെള്ള പാത്രത്തിൽ തൊട്ടു എന്നുപറ‍ഞ്ഞ് അധ്യാപകൻ ക്രൂരമായി മർദിച്ച ദലിത് ബാലൻ ഇന്ദ്രകുമാർ മേഘ്​വാലിന്റെ (9) മരണം സംസ്ഥാന കോൺഗ്രസ് ഘടകത്തെയും പിടിച്ചുകുലുക്കുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ലക്ഷ്യംവച്ച് ‘വാചകമടി പോരാ, നടപടി വേണം’ എന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് നടത്തിയ പ്രസ്താവനയും അതിന് ഗെലോട്ട് നൽകിയ മറുപടിയും പാർട്ടിയിലെ ഭിന്നതയുടെ സൂചനയായി. ഗെലോട്ടിനെതിരെ 2 വർഷം മുൻപ് വിമതനീക്കം നടത്തിയ സച്ചിന്റെ അടുത്ത നടപടി എന്താകും എന്നത് ഉദ്വേഗം സൃഷ്ടിക്കുന്നു. 

ജോധ്പുരിൽ വിമാനമിറങ്ങി ബാലന്റെ ജലോറിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുൻപാണ് സച്ചിൻ വിമർശനം അഴിച്ചുവിട്ടത്– ദലിത് വിഭാഗങ്ങളുടെ വിശ്വാസമാർജിക്കാൻ വെറും വാക്കുകൾ പോരാ. ഇത്തരം സംഭവങ്ങളെ കടുത്തഭാഷയിൽ അപലപിക്കണം, കർശനമായി തടയണം. അവർക്കൊപ്പമാണ് നമ്മൾ എന്ന സന്ദേശം അവരിലെത്തണം. ഇനി സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ഉറച്ചനടപടിവേണം. 

ബിജെപിയുടെ വിമർശനത്തിനിടെ പാർട്ടിക്കുള്ളിൽ നിന്ന് പ്രതിപക്ഷ സ്വരമുണ്ടായത് ഗെലോട്ടിനെ പ്രകോപിതനാക്കി. സ്വാതന്ത്ര്യദിനത്തിൽ രക്തസാക്ഷി സ്മാരകത്തിൽ പ്രസംഗിക്കുന്നതിനിടയിൽ സച്ചിന്റെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി മറുപടി പറഞ്ഞു– പ്രവർത്തകരെ ബഹുമാനിക്കണമെന്നു പറഞ്ഞ് നമ്മുടെ ചില നേതാക്കൾ പ്രവർത്തകരെ ഇളക്കിവിടുകയാണ്. അവരോട് ചോദിക്കട്ടെ, നിങ്ങൾ എന്നെങ്കിലും പ്രവർത്തകരെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടുണ്ടോ? ആദരവും ബഹുമാനവും എന്തെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങൾ നേതാക്കളായത് പ്രവർത്തകരിൽ നിന്ന് ആദരവും ബഹുമാനവും ലഭിച്ചതുകൊണ്ടാണ്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ അക്രമങ്ങൾ നടക്കുന്നില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഇതിനു പിന്നാലെ മുതിർന്ന മന്ത്രിമാരുടെ സംഘത്തെ സംസ്ഥാന പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്താസരയുടെ നേതൃത്വത്തിൽ സുരാന ഗ്രാമത്തിലെ ബാലന്റെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. സച്ചിൻ പൈലറ്റ് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് തടയാനായിരുന്നു ഈ നീക്കം. ബാലന്റെ കുടുംബത്തിന് പാർട്ടി 20 ലക്ഷം രൂപ നൽകുമെന്ന് വീടു സന്ദർശനത്തിനു പിന്നാലെ ഗോവിന്ദ് സിങ് ദോത്താസര അറിയിച്ചു. 

കഴിഞ്ഞമാസം 20ന് ചായിൽ സിങ് (40) എന്ന അധ്യാപകൻ തല്ലി പരുക്കേൽപ്പിച്ച കുട്ടി കഴിഞ്ഞദിവസമാണ് അഹമ്മദാബാദിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബാരൻ അത്രു മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം പഞ്ചാനന്ദ് മേഘ്​വാൽ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകി. ബാരൻ മുനിസിപ്പാലിറ്റിയിലെ 12 അംഗങ്ങളും പഞ്ചാനന്ദിനൊപ്പം രാജിനൽകി. 

English Summary: After Dalit Child's Killing, Rajasthan Ministers, Sachin Pilot Rush To His Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com