കൃഷിവായ്പ: പലിശ കൂടാതിരിക്കാൻ 1.5% കേന്ദ്ര സബ്സിഡി
Mail This Article
ന്യൂഡൽഹി ∙ റിസർവ് ബാങ്കിന്റെ പലിശനിരക്കുവർധന 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കൃഷി വായ്പകളെ ബാധിക്കാതിരിക്കാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ 1.5% സബ്സിഡി നൽകും. 34,856 കോടി രൂപ ഇതിനായി നീക്കിവയ്ക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വർഷം മുതൽ 2024–25 വരെയാണു പ്രാബല്യം.
2020 മേയിൽ നിർത്തിവച്ച പലിശയിളവു പദ്ധതിയാണു പുനഃസ്ഥാപിച്ചത്. പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാഥമിക കൃഷിവായ്പാ സംഘങ്ങൾ എന്നിവയിലൂടെയുള്ള വായ്പകൾക്ക് ആനുകൂല്യം ലഭിക്കും.
കിസാൻ ക്രെഡിറ്റ് കാർഡ് മുഖേനയുള്ള വായ്പകളുടെ പലിശ നിലവിലെ 7% തോതിൽ നിലനിർത്തുകയാണു ലക്ഷ്യമെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. കൃത്യമായി തിരിച്ചടച്ചാൽ 3% ഇളവു വേറെ ലഭിക്കുന്നുമുണ്ട്. മൃഗസംരക്ഷണം, ക്ഷീരോൽപാദനം, കോഴിവളർത്തൽ, മത്സ്യബന്ധനം തുടങ്ങിയവയ്ക്കും ഹ്രസ്വകാല കൃഷി വായ്പ ലഭിക്കുന്നുണ്ട്.
വായ്പയ്ക്കു സർക്കാർ ജാമ്യം: തുക കൂട്ടി
ചെറുകിട സംരംഭങ്ങൾക്കു സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ എമർജൻസി ക്രെഡിറ്റ്‌ലൈൻ ഗാരന്റി സ്കീമിൽ ഹോട്ടൽ (ഹോസ്പിറ്റാലിറ്റി) മേഖലയ്ക്കു വേണ്ടി 50,000 കോടി രൂപ കൂടി അനുവദിച്ചു. 2020 ഫെബ്രുവരി 29, 2021 മാർച്ച് 31, 2022 ജനുവരി 31 എന്നീ തീയതികളിലെ ബാധ്യതകൾ പരിഗണിച്ച് ഏറ്റവും ഉയർന്നതിന്റെ 50% വരെ അടിയന്തര വായ്പയായി എടുക്കാം.
English Summary: Agriculture Loan Interest To Be Reduced