ദലിത് ബാലനെയുംകൊണ്ട് പിതാവ് കയറിയിറങ്ങിയത് 6 ആശുപത്രികൾ
Mail This Article
ന്യൂഡൽഹി ∙ സ്കൂളിൽ അധ്യാപകന്റെ മർദനമേറ്റ് ഗുരുതരമായി പരുക്കേറ്റ ദലിത് ബാലനെയും കൊണ്ട് 23 ദിവസത്തിനുള്ളിൽ പിതാവ് കയറിയിറങ്ങിയത് 6 ആശുപത്രികൾ. എന്നിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. എത്രത്തോളം ക്രൂരമായാണ് ബാലനെ മർദിച്ചതെന്നാണ് ഇതു തെളിയിക്കുന്നതെന്ന് ഈ വിവരം പുറത്തുവിട്ട ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ള ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ ജലോറിലെ സുരാന ഗ്രാമത്തിലെ സ്കൂളിൽ ഉയർന്നജാതിക്കാർക്കുള്ള കുടിവെള്ള പാത്രത്തിൽ തൊട്ടു എന്നു പറഞ്ഞ് ഇന്ദ്രകുമാർ മേഖ്വാലിനെ (9) അധ്യാപകൻ ചായിൽ സിങ് (40) മർദിച്ചതായാണ് ആരോപണം. കഴിഞ്ഞ 20ന് ആണ് സംഭവം നടന്നത്. ഈ മാസം 13ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ച് കുട്ടി മരിച്ചു.
ദാഹം തോന്നിയതുകൊണ്ടാണ് സ്കൂൾ അധികൃതർക്കു വേണ്ടി വെള്ളം സൂക്ഷിച്ച പാത്രത്തിൽ നിന്ന് കുടിക്കാൻ നോക്കിയത്. മർദനമേറ്റ് കുട്ടിയുടെ ചെവിയിൽ നിന്ന് ചോരവന്നു. സ്കൂളിന്റെ മുന്നിൽ തന്നെ വർക്ഷോപ്പ് നടത്തുന്ന പിതാവിന്റെ അടുത്തുചെന്ന് ചെവി വേദനിക്കുന്ന കാര്യം അവൻ പറഞ്ഞു. പിതാവ് ദേവറാം കുട്ടിയെ ആദ്യം വഡോദരയിലെ ആശുപത്രിയിലും തുടർന്ന് ബിൻമാലിലെ ആശുപത്രിയിലും എത്തിച്ചു. വേദന മാറാതെ വന്നതിനെ തുടർന്ന് മൂന്നാമതൊരു മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിലെത്തിച്ചു. അവർ നിർദേശിച്ചതിനെ തുടർന്ന് ദീസയിലെ നാലാമത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വേദന കുറയാതെ വന്നതോടെ ഉദയ്പുരിലെ ആശുപത്രിയിലേക്കും തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. അതിനിടെ, ദലിത് ബാലന്റെ വീട് സന്ദർശിക്കാൻ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജോധ്പുർ വിമാനത്താവളത്തിൽ പൊലീസ് തടഞ്ഞതു വിവാദമായി.
English Summary: Dalit student death updates