ADVERTISEMENT

ന്യൂഡൽഹി ∙ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ‍്, ഒഡീഷ,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ 31 പേർ മരിച്ചു. ഹിമാചൽപ്രദേശിൽ മാത്രം ഒരു കുടുംബത്തിലെ 8 പേർ ഉൾപ്പെടെ 22 പേർ മരിച്ചു. ഉത്തരാഖണ്ഡിൽ മേഘസ്ഫോടനങ്ങളെ തുടർന്നുണ്ടായ പ്രളയത്തിൽ 4 പേർ മരിച്ചു. 10 പേരെ കാണാതായി. ജാർഖണ്ഡിൽ 4 പേരും ഒഡീഷയിൽ ഒരാളും മരിച്ചു. ഒ‍ഡീഷയിൽ 500 ഗ്രാമങ്ങളിലായി 4 ലക്ഷത്തിലേറെ പേർ പ്രളയത്തിൽ ഒറ്റപ്പെട്ടു. പലയിടത്തും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മഴയും മണ്ണിടിച്ചിലും 25 വരെ തുടരുമെന്നാണു മുന്നറിയിപ്പ്. 

ഹിമാചൽ പ്രദേശിൽ മൻഡി, കാംഗ്ര, ചംബ ജില്ലകളിലാണു കൂടുതൽ നാശം. 743 റോഡുകളിൽ ഗതാഗതം നിലച്ചു. മൻഡിയിൽ വെള്ളപ്പാച്ചിലിൽ  6 പേരെ കാണാതായി. ഇവിടെ മാത്രം 13 പേരാണു മരിച്ചത്. കാഷൻ ഗ്രാമത്തിൽ മലയിടിച്ചിലിൽ വീടു തകർന്ന് എട്ടംഗ കുടുംബം മരിച്ചു. ബാഘി, ഓൾഡ് കടോല, ലാമാത്താച്ച്, തുനാഗ് എന്നിവിടങ്ങളിൽ ഒട്ടേറെ വാഹനങ്ങളും വീടുകളും തകർന്നു. 

കാംഗ്രയിൽ ചാക്കി നദിക്കു കുറുകെയുള്ള റെയിൽ പാലത്തിന്റെ തൂണുകൾ ഒഴുകിപ്പോയി. ട്രെയിൻ ഗതാഗതം നിലച്ചു. പത്താൻകോട് – മൻഡി ദേശീയപാതയും അടച്ചു. ഹാമിർപുർ ജില്ലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ 22 പേരെ രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡിൽ ഋഷികേശ് – ബദരീനാഥ്, ഋഷികേശ് – ഗംഗോത്രി ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മുസൂറിക്കു സമീപം വിനോദസഞ്ചാര കേന്ദ്രമായ കെംപ്തി വെള്ളച്ചാട്ടവും അപകടകരമായ നിലയിലാണ്. തെഹ്‌രി ജില്ലയിലെ ഗ്വാദ് ഗ്രാമത്തിൽ പ്രളയത്തിൽ 7 പേരെ കാണാതായി. കോതാർ, ബിനാക്, ഭെയ്ൻസ്വാദ് ഗ്രാമങ്ങളിൽ പ്രളയം കനത്ത നാശമുണ്ടാക്കി.

തലനാരിഴയ്ക്ക്... ഹിമാചൽ പ്രദേശിലെ ചംബയിൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയപ്പോൾ രക്ഷപ്പെട്ട ബസ്. ചിത്രം: പിടിഐ
തലനാരിഴയ്ക്ക്... ഹിമാചൽ പ്രദേശിലെ ചംബയിൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയപ്പോൾ രക്ഷപ്പെട്ട ബസ്. ചിത്രം: പിടിഐ

English Summary: Video: Railway Bridge Collapses Amid Heavy Rainfall In Himachal's Kangra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com