ADVERTISEMENT

ന്യൂഡൽഹി ∙ തിരുത്തൽവാദി സംഘത്തിന്റെ (ജി 23) ഭാഗമായി ശശി തരൂർ പ്രസിഡന്റ് സ്ഥാനാർഥിയായേക്കുമെന്ന സൂചന ശക്തമായതോടെ, കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരിനു കളമൊരുങ്ങുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിൽ ഗാന്ധി കുടുംബം ഉറച്ചുനിൽക്കുകയാണ്. തങ്ങളുടെ സ്ഥാനാർഥിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ നിർത്താൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുണ്ടെങ്കിലും പ്രസിഡന്റ് പദം ഏറ്റെടുക്കാൻ അദ്ദേഹം ഉപാധി വച്ചുവെന്ന സൂചന പുറത്തുവന്നു. 

മുഖ്യമന്ത്രി, പാർട്ടി പ്രസിഡന്റ് പദവികൾ ഒന്നിച്ചു വഹിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക എന്നീ ആവശ്യങ്ങളാണ് ഗെലോട്ട് ഉന്നയിച്ചിരിക്കുന്നത്. ഇതു രണ്ടും ഹൈക്കമാൻഡിനു സ്വീകാര്യമല്ല. രാജസ്ഥാനിൽ തന്റെ എതിരാളിയായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതു തടയാൻ ലക്ഷ്യമിട്ടാണു ഗെലോട്ടിന്റെ നീക്കം.

പ്രസിഡന്റാകാൻ സോണിയ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും അന്തിമ തീരുമാനമറിയിക്കാൻ ഗെലോട്ട് സമയമെടുക്കുന്നത് രാജസ്ഥാൻ രാഷ്ട്രീയത്തിൽ തനിക്കുള്ള സ്വാധീനം നിലനിർത്താനുള്ള നീക്കങ്ങൾക്കു കൂടി വേണ്ടിയാണെന്നാണു സൂചന. ഗെലോട്ട് പ്രസിഡന്റായാൽ ഏറെ നാളായി ആഗ്രഹിക്കുന്ന മുഖ്യമന്ത്രി പദം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണു സച്ചിൻ. അതിനും ഗെലോട്ട് തടയിട്ടാൽ, പ്രതിഷേധനീക്കമായി സച്ചിൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ലെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. 

ജി 23 സംഘത്തിന്റെ മുൻനിര നേതാവായ ആനന്ദ് ശർമ ഉൾപ്പെടെയുള്ളവർ തരൂർ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനോടു യോജിപ്പാണ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം തരൂർ ആണ് എടുക്കേണ്ടതെന്ന് ജി 23 വൃത്തങ്ങൾ പറഞ്ഞു. ദേശീയ നേതാക്കളുമായി തരൂർ വൈകാതെ ചർച്ച നടത്തും. 

പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുപ്പു നടത്തുന്നതിനു പുറമേ 3 ആവശ്യങ്ങളാണ് ജി 23 ഉന്നയിക്കുക – പ്രവർത്തക സമിതിയംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക, പി.വി.നരസിംഹ റാവുവിന്റെ കാലത്തു നിർത്തലാക്കിയ കോൺഗ്രസ് പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കുക, പാർട്ടിയെ ഹൈക്കമാൻഡ് കയ്യടക്കി ഭരിക്കുന്നതിനു പകരം സംസ്ഥാന പിസിസികൾക്കു കൂടുതൽ അധികാരം നൽകുക. ഇക്കാര്യങ്ങൾ പൂർണമായി അംഗീകരിക്കാനും അവ പരസ്യമായി പ്രഖ്യാപിക്കാനും ഹൈക്കമാൻഡ് സ്ഥാനാർഥി തയാറായാൽ, സ്വന്തം സ്ഥാനാർഥിയെ പിൻവലിക്കുന്നത് ജി 23 സംഘം പരിഗണിക്കും. 

മത്സരം നല്ലതാണ്; തീരുമാനമെടുത്തിട്ടില്ല: ശശി തരൂർ

തിരുവനന്തപുരം ∙ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന വാർത്ത ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ശശി തരൂർ എംപി. മൂന്നാഴ്ച കൂടി സമയമുണ്ട്. മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അപ്പോഴേക്കും സ്പഷ്ടമായ ഉത്തരം നൽകാനാകും. നടപടിക്രമങ്ങൾ വരുന്നതല്ലേയുള്ളൂ. ഇപ്പോൾ തീരുമാനമായിട്ടില്ല. എന്തായാലും ജനാധിപത്യ പാർട്ടിയിൽ മത്സരം നല്ലതാണ്– തരൂർ പറഞ്ഞു. 

പാർട്ടിക്കുള്ളിൽ മത്സരം നടക്കുമ്പോൾ, ഭരണത്തിൽ വന്നാലുള്ള പാർട്ടിയുടെ നയം ചർച്ച ചെയ്യപ്പെടും. അതു പാർട്ടിക്കു ഗുണമേ ചെയ്യൂ. തിരഞ്ഞെടുക്കപ്പെടുന്നയാൾ നെഹ്റു കുടുംബത്തിൽ നിന്നാണെങ്കിലും അല്ലെങ്കിലും അത്തരം ചർച്ചകൾ നടക്കണമെന്നും തരൂർ പറഞ്ഞു. 

Content Highlights: Congress president election, Shashi Tharoor, Ashok Gehlot, Sachin Pilot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com