കോൺഗ്രസ് പ്രസിഡന്റ്: ഗെലോട്ടിനെ സമ്മതിപ്പിക്കാൻ സോണിയ ചർച്ച നടത്തും
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഹൈക്കമാൻഡ് സ്ഥാനാർഥിയെ ഈ മാസം പത്തിനു ശേഷം തീരുമാനിക്കും. ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധി മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മുൻപ് നേരിട്ട് ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ മനസ്സു തുറക്കാതിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സോണിയ വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കും.
മുഖ്യമന്ത്രി, പ്രസിഡന്റ് സ്ഥാനങ്ങൾ ഒന്നിച്ചു വഹിക്കാൻ അനുവദിക്കുക, അല്ലെങ്കിൽ താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കുക തുടങ്ങിയ നിബന്ധനകൾ ഗെലോട്ട് മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ഹൈക്കമാൻഡിനു സ്വീകാര്യമല്ല. നിബന്ധനകളില്ലാതെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഗെലോട്ടിനെ പ്രേരിപ്പിക്കുന്നതിൽ സോണിയയ്ക്കു നിർണായക പങ്കുവഹിക്കാനാകുമെന്നാണു ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. രണ്ടാം വട്ടവും സോണിയ ആവശ്യപ്പെട്ടാൽ അതു തള്ളിക്കളയുക ഗെലോട്ടിനും എളുപ്പമാവില്ല.
വീണ്ടും പ്രസിഡന്റാകാനില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുകയാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ പ്രസിഡന്റാകട്ടെ എന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നാണു രാഹുൽ അറിയിച്ചിരിക്കുന്നത്. പരിചരണത്തിനായി സോണിയയ്ക്കൊപ്പമായിരുന്ന രാഹുൽ ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മനസ്സുമാറ്റാൻ പാർട്ടി നേതൃത്വം ഒരിക്കൽ കൂടി ശ്രമം നടത്തും. രാഹുൽ തന്നെ പ്രസിഡന്റാകണമെന്നു വാദിക്കുന്ന ഗെലോട്ടും സ്ഥാനാർഥിയാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടേക്കും.
English Summary: Sonia Gandhi to hold talks with Ashok Gehlot