ADVERTISEMENT

ലഖിംപുർ ഖേരി (യുപി) ∙ പ്രായപൂർത്തിയാകാത്ത 2 ദലിത് സഹോദരിമാരെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജുനൈദ്, സുഹെയ്ൽ, ഹഫിസുർ റഹ്മാൻ, കരിമുദ്ദീൻ, ആരിഫ്, ചോട്ടു എന്നിവരാണ് പിടിയിലായത്. ജുനൈദിനെ ഏറ്റുമുട്ടലിനെ തുടർന്ന് വെടിവച്ചു വിഴ്ത്തിയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു മോട്ടർ സൈക്കിൾ, നാടൻതോക്ക്, സ്ഫോടകവസ്തുക്കൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പീഡനം നടന്നതായും ശ്വാസംമുട്ടിച്ചു കൊന്നതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. 

പതിനഞ്ചും പതിനേഴും വയസ്സുള്ള പെൺകുട്ടികളുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റർ അകലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ബുധനാഴ്ച കണ്ടെത്തുകയായിരുന്നു. ഇവരുമായി സൗഹൃദത്തിലായിരുന്ന ജുനൈദും സുഹെയ്‍ലും വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന് ലഖിംപുർ ഖേരി എസ്പി സഞ്ജീവ് സുമൻ പറഞ്ഞു. ഇവർ കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. മറ്റു പ്രതികൾ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കാൻ സഹായിച്ചവരാണ്. 

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി അവരുടെ അമ്മ പരാതിപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും എത്തി കർശന നടപടി ഉറപ്പാക്കിയാണ് ഉപരോധം അവസാനിപ്പിച്ചത്. 

പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് യുപി ഉപമുഖ്യമന്ത്രിമാരായ ബ്രിജേഷ് പാഠക്കും കേശവ പ്രസാദ് മൗര്യയും പറഞ്ഞു. എന്നാൽ, ബിജെപി ഭരണത്തിൽ പെൺകുട്ടികൾക്കു രക്ഷയില്ലെന്നു വീണ്ടും തെളിഞ്ഞതായി പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, സിപിഎം നേതാവ് സുഭാഷിണി അലി എന്നിവരും യുപി സർക്കാരിനെ വിമർശിച്ചു.

English Summary: Dalit Sisters Found Hanging From Tree In UP; Family Alleges Rape, Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com