ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പദ്ധതികൾ അനുവദിക്കില്ലെന്നു കേരളത്തോടു നിലപാടറിയിച്ച കർണാടക, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിനു മുന്നിൽ ആവർത്തിക്കുന്നതു ഇതിനു കടകവിരുദ്ധമായ നിലപാട്. പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകൾ അന്തിമമായി വിജ്ഞാപനം ച‌െയ്യുന്നതിനെ ഏറ്റവുമധികം എതിർക്കുന്ന സംസ്ഥാനമാണ് കർണാടക. 

കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോല മേഖല (ഇഎസ്എ) നിർണയിക്കുന്നത് വികസന പ്രവർത്തനങ്ങൾക്കു തുരങ്കംവയ്ക്കുമെന്നാണ് അവരുടെ നിലപാട്. ഇതിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേരളം മുന്നോട്ടുവച്ച പദ്ധതികൾ തള്ളുന്ന നിലപാട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചത്. തലശ്ശേരി–മൈസൂരു, നിലമ്പൂർ, നഞ്ചൻകോട്, കാഞ്ഞങ്ങാട്–കാണിയൂർ പാതകൾ അംഗീകരിക്കാനാകില്ലെന്നാണ് കർണാടക വ്യക്തമാക്കിയത്.

കർണാടകയിലെ 10 ജില്ലകളിൽ നിന്നു 30 ഭരണ, പ്രതിപക്ഷ എംഎൽഎമാരുടെ സംഘം വനം–പരിസ്ഥിതി മന്ത്രാലയവുമായി ഏറ്റവുമൊടുവിൽ ചർച്ച നടത്തിയപ്പോഴും മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ പ്രാധാന്യം എടുത്തു പറഞ്ഞിരുന്നു. നേരിട്ടുള്ള സർവേയ്ക്കു പോലും കർണാടക തയാറായിരുന്നില്ല. 

20,668 ചതുരശ്ര കിലോമീറ്ററിൽ 6000 ഒഴിവാക്കണമെന്ന് കർണാടക

പശ്ചിമഘട്ടത്തിന്റെ കാര്യത്തിൽ, 2013 ൽ കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഓഫിസ് മെമ്മോറാണ്ടം പ്രകാരം തയാറാക്കിയ കരടു വിജ്ഞാപനമാണ് നിലവിലുള്ളത്. 5 സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്റർ കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖലയാണ് (ഇഎസ്എ) ഇതിൽ നിർദേശിക്കുന്നത്. 

കേരളത്തിലെ ഇഎസ്എ 9993.7 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ, 1337.24 ചതുരശ്ര കിലോമീറ്റർ നോൺ കോറാക്കി മാറ്റണമെന്നാണ് കേരളത്തിന്റെ ആവശ്യം. തദ്ദേശീയരുടെ നിത്യജീവിത പ്രശ്നമാണ് കേരളം ഉന്നയിക്കുന്നത്. കർണാടകയിൽ നിർദേശിക്കുന്നത് 20,668 ചതുരശ്ര കിലോമീറ്റർ. ഇതിൽ 6000 ചതുരശ്ര കിലോമീറ്ററും ഒഴിവാക്കണമെന്നു കർണാടക ആവശ്യപ്പെടുന്നു. ഖനി, ക്വാറി മാഫിയകളുടെ സമ്മർദമാണ് ഈ എതിർപ്പിനു പിന്നില്ലെന്ന് ആരോപണമുണ്ട്.

English Summary: Karnataka stand on Ecologically Fragile Area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com