36,000 കോടിയുടെ അഴിമതി: പ്രതികളെ ഹൈക്കോടതി ജഡ്ജി സഹായിച്ചെന്ന്
Mail This Article
ന്യൂഡൽഹി ∙ ഛത്തീസ്ഗഡ് രാഷ്ട്രീയത്തെ പിടിച്ചുലച്ച 36,000 കോടി രൂപയുടെ പിഡിഎസ് അഴിമതിക്കേസിലെ പ്രതികളെ സഹായിക്കാൻ ഹൈക്കോടതി ജഡ്ജി ഇടപെട്ടെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ആരോപിച്ചു. ഇതുൾപ്പെടെ തെളിവുകൾ രഹസ്യരേഖയായി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും മറ്റു വിവരങ്ങൾ നൽകാൻ എതിർകക്ഷികളോടും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേസ് അട്ടിമറിക്കാൻ ഛത്തീസ്ഗഡിൽ വൻ ഗൂഢാലോചന നടക്കുകയാണെന്നും സംസ്ഥാനത്തിനു പുറത്തേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. കേസ് ഇനി 26നു പരിഗണിക്കും.
അഴിമതി ബിജെപി സർക്കാരിന്റെ കാലത്താണെന്നു സംസ്ഥാന സർക്കാരിനായി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജഡ്ജിയുടെ ഇടപെടൽ സംബന്ധിച്ച രേഖകൾ ഹാജരാക്കുന്നതിനു മടിയില്ലെന്നും ഇതു പരസ്യമാക്കണോയെന്നും തുഷാർ മേത്ത ചോദിച്ചതോടെ രേഖകൾ രഹസ്യരേഖയായി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. അഴിമതിക്കേസിൽ ഹൈക്കോടതി ജഡ്ജിയുടെ സഹായം ഉറപ്പാക്കാൻ അദ്ദേഹത്തിന്റെ സഹോദരനുമായി നടത്തിയ വാട്സാപ്പ് ചാറ്റും മറ്റുമാണ് ഇഡിയുടെ പക്കലുള്ളതെന്നാണ് സൂചന.
English Summary: Allegation that high court judge helped accused in corruption case