കോൺഗ്രസ് പ്രസിഡന്റ്: വിജ്ഞാപനം ഇന്ന്; പോരിൽ ഉറച്ച്
Mail This Article
ന്യൂഡൽഹി ∙ പാർട്ടി ആവശ്യപ്പെട്ടാൽ പ്രസിഡന്റാകാൻ തയാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മത്സരസജ്ജനായി ശശി തരൂരും രംഗത്തിറങ്ങിയതോടെ, 24 വർഷത്തിനു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകാൻ കളമൊരുങ്ങി. തിരഞ്ഞെടുപ്പു വിജ്ഞാപനം ഇന്നിറങ്ങും.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ഗാന്ധിയോട് ഒരിക്കൽ കൂടി ആവശ്യപ്പെടാൻ ഇന്നു കേരളത്തിലെത്തുമെന്നും അദ്ദേഹം വഴങ്ങിയില്ലെങ്കിൽ 26നു താൻ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും ഗെലോട്ട് രാജസ്ഥാനിലെ പാർട്ടി എംഎൽഎമാരെ അറിയിച്ചു. ഇന്നലെ ഡൽഹിയിലെത്തിയ ഗെലോട്ട് വൈകിട്ട് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുമായി 2 മണിക്കൂർ കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പു സുതാര്യമായിരിക്കുമെന്നും താൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും സോണിയ അറിയിച്ചു. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സന്നിഹിതനായിരുന്നു.
പ്രസിഡന്റായാലും മുഖ്യമന്ത്രിയായി തുടരാനും അതിനു സാധിച്ചില്ലെങ്കിൽ തന്റെ വിശ്വസ്തരിലൊരാളെ മുഖ്യമന്ത്രിയാക്കാനുമുള്ള തീവ്രശ്രമം ഗെലോട്ട് അണിയറയിൽ നടത്തുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, മുഖ്യമന്ത്രി പദങ്ങൾ ഒരേസമയം വഹിക്കാമെന്നും ‘ഒരാൾക്ക് ഒരു പദവി’ നയം നാമനിർദേശത്തിലൂടെ ലഭിക്കുന്ന പദവികൾക്കു മാത്രമാണു ബാധകമെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ എതിരാളിയായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതു തടയുകയാണു ലക്ഷ്യം.
പാർട്ടി പ്രസിഡന്റ് ആരാകുമെന്ന ആകാംക്ഷയ്ക്കൊപ്പം രാജസ്ഥാനിൽ അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യവും കോൺഗ്രസ് ക്യാംപിൽ സജീവമായി. നിയമസഭാ സ്പീക്കറായ സി.പി.ജോഷിയും മുഖ്യമന്ത്രിയാകാൻ നീക്കം നടത്തുന്നുണ്ട്.
രാവിലെ എഐസിസി ആസ്ഥാനത്തെത്തിയ ശശി തരൂർ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയെ കണ്ട് വോട്ടർ പട്ടിക പരിശോധിച്ചു. 25,26 തീയതികളിലൊന്നിൽ തരൂർ നാമനിർദേശ പത്രിക നൽകിയേക്കും. തന്റെ പഴയ സുഹൃത്തിനെ കാണാനാണ് എത്തിയതെന്നു പറഞ്ഞ തരൂർ, തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറി. പ്രിയങ്ക ഗാന്ധിയുമായും തരൂർ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഇതിനിടെ, മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും പാർട്ടി നേതൃത്വം ഇതു നിഷേധിച്ചു.
ഇതിനിടെ, രാഹുൽ പ്രസിഡന്റാകണമെന്ന ആവശ്യവുമായി കൂടുതൽ പിസിസികൾ രംഗത്തെത്തി. ഗോവ, പഞ്ചാബ്, തെലങ്കാന പിസിസികൾ ഉൾപ്പെടെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി.
English Summary: Congress presidential election updates