11 മക്കളും ഏറെ സ്വത്തും; ആഹാരം പോലുമില്ലാതെ ദയാവധം തേടി അമ്മ !
Mail This Article
ബെംഗളൂരു ∙ 11 മക്കളുണ്ട്, 30 ഏക്കറും 7 വീടുകളും ഉണ്ട്. പക്ഷേ നോക്കാനാരുമില്ലാതെ, ആഹാരത്തിനു പോലും കയ്യിൽ പണമില്ലാതെ ദയാവധത്തിന് അനുമതി തേടുകയാണ് ഈ അമ്മ. കർണാടകയിലെ പുട്ടവ്വ ഹനമന്തപ്പ (78) എന്ന വീട്ടമ്മയാണ് ദയാവധം തേടി രാഷ്ട്രപതിക്കുള്ള ഹർജി പൊട്ടിക്കരഞ്ഞുകൊണ്ടു ഹാവേരി ജില്ലാ കമ്മിഷണർക്കു കൈമാറിയത്. റാണിബെന്നൂർ രംഗനാഥനഗര സ്വദേശിനിയായ ഇവർ ജില്ലാ ഭരണ ഓഫിസിനു മുന്നിൽ ഒറ്റയ്ക്കിരുന്നു കരയുന്നതു കണ്ട് നാട്ടുകാർ കാര്യമന്വേഷിച്ചപ്പോഴാണ് അയൽക്കാരുടെ കരുണയിലാണു ജീവിക്കുന്നതെന്ന വിവരം പുറത്തറിഞ്ഞത്.
‘7 ആൺ മക്കളും 4 പെൺമക്കളുമുണ്ട്. പക്ഷേ, രോഗിയായ എന്നെ സംരക്ഷിക്കാൻ ആരുമില്ല. 30 ഏക്കറും ഫ്ലാറ്റ് ഉൾപ്പെടെ 7 വീടുകളുണ്ടായിട്ടും അതിന്റെയൊന്നും വരുമാനത്തിന്റെ പങ്ക് നൽകാൻ മക്കൾ തയാറല്ല. അയൽക്കാർ ആഹാരം നൽകുന്നതു കൊണ്ടാണു പട്ടിണിയില്ലാതെ കഴിയുന്നത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ സഹിക്കാനാകുന്നില്ല. മരണമല്ലാതെ മറ്റുമാർഗമില്ല’– പുട്ടവ്വ ഹർജിയിൽ പറയുന്നു.
English Summary: Abandoned mother seek mercy killing in Bengaluru