നെഹ്റുവിനെക്കാൾ കേമൻ മോദി: ആരിഫ് മുഹമ്മദ് ഖാൻ
Mail This Article
ന്യൂഡൽഹി ∙ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കഴിയാതിരുന്ന പല കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാധിക്കുന്നുവെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 2019 – 20 ൽ മോദി നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് – പ്രൈം മിനിസ്റ്റർ നരേന്ദ്ര മോദി സ്പീക്ക്സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടിൽനിന്ന് ഉയർന്നുവന്ന മോദി എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകുന്നു. നെഹ്റുവിനു പോലും കഴിയാതിരുന്നതാണു മോദിക്കു സാധിച്ചതെന്നും മുത്തലാഖ് നിരോധനമടക്കമുള്ള വിഷയങ്ങൾ പരാമർശിച്ച് ഗവർണർ പറഞ്ഞു. എല്ലാ വശങ്ങളിലുമുള്ള രാഷ്ട്രീയ നേതാക്കളെ പതിവായി കാണാൻ മോദി ശ്രമിക്കണമെന്നും അദ്ദേഹത്തിന്റെ രീതികളെക്കുറിച്ച് പ്രതിപക്ഷത്തിനുള്ള ചില തെറ്റിദ്ധാരണകൾ മാറാൻ ഇതു സഹായിക്കുമെന്നും പുസ്തകം പ്രകാശനം ചെയ്ത മുൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. മോദിയുടെ നേതൃത്വവും മാർഗനിർദേശങ്ങളും വഴി ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ കരുത്തുറ്റ ശക്തിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുറും പ്രസംഗിച്ചു.
‘പ്രതികരിക്കാത്ത മാധ്യമങ്ങൾ അഭിമാനം നഷ്ടപ്പെടുത്തി’
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മാധ്യമങ്ങളിലൂടെ മറുപടി പറയാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ മാധ്യമ വിരുദ്ധ നിലപാടിനോട് മാധ്യമപ്രവർത്തകർ മൗനം പാലിക്കുകയാണ്. പുറത്തുകടക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടും ഒന്നും പ്രതികരിക്കാതിരുന്ന മാധ്യമങ്ങൾ സ്വന്തം ആത്മാഭിമാനം പോലും നഷ്ടപ്പെടുത്തി. ആത്മാഭിമാനം ഉണ്ടായിരുന്നെങ്കിൽ മാധ്യമങ്ങൾ പ്രതികരിക്കുമായിരുന്നു. അതില്ലാത്ത മാധ്യമങ്ങളോടു സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Arif Mohammad Khan praises Modi