ആശാ പരേഖിന് ഫാൽക്കെ പുരസ്കാരം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഹിന്ദി നടി ആശാ പരേഖിന് ലഭിച്ചു. 10 ലക്ഷം രൂപയും ശിൽപവും ഉൾപ്പെടുന്ന പുരസ്കാരം 30നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. 2020 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. 2019 ലെ പുരസ്കാരം രജനീകാന്തിനായിരുന്നു. 1960–70 ൽ ഹിന്ദി സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ആശാ പരേഖ് നടി, സംവിധായിക, നിർമാതാവ്, നർത്തകി എന്നീ നിലകളിൽ ശ്രദ്ധ നേടി.
1952 ൽ ‘മാ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. നസിർ ഹുസൈൻ സംവിധാനം ചെയ്ത ‘ദിൽ ദേഖെ ദേഖോ’യിലൂടെ നായികാ പദവിയിലെത്തി. ജബ് പ്യാർ കിസി സേ ഹോതാ ഹെ (1961), ഫിർ വോഹി ദിൽ ലയാ ഹൂൻ (1963), തീസ്‌രി മൻസിൽ (1966), മെയിൻ തുളസി തേരെ അംഗൻ കി (1978) തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചു. 1998–2001 ൽ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് മേധാവിയായും പ്രവർത്തിച്ചു.
English Summary: Dadasaheb Phalke Award to be given to veteran actress Asha Parekh this year