മാപ്പു ചോദിച്ച് ഗെലോട്ട്; മനസ്സ് തുറക്കാതെ സോണിയ, അനുനയ സാധ്യത തേടുന്നു
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്തുന്നതിലുള്ള അനിശ്ചിതത്വം തുടരവേ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയ ഗാന്ധിയോടു ക്ഷമ ചോദിച്ചു. ഞായറാഴ്ച ജയ്പുരിൽ നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹൈക്കമാൻഡിനെ താൻ ഒരിക്കലും വെല്ലുവിളിക്കില്ലെന്നുമറിയിച്ച് സോണിയയ്ക്കു ഗെലോട്ട് സന്ദേശമയച്ചു. എന്നാൽ, ഗെലോട്ട് വിശ്വാസവഞ്ചന കാട്ടിയെന്ന ചിന്ത സോണിയയ്ക്കുണ്ട്. ഗെലോട്ടിനെ പ്രസിഡന്റാക്കുന്നതിനുള്ള സാധ്യത ഹൈക്കമാൻഡ് പൂർണമായി തള്ളിയിട്ടില്ലെന്നും ക്ഷമാപണത്തിന്റെ പശ്ചാത്തലത്തിൽ അനുനയത്തിനുള്ള വഴി തേടുന്നുണ്ടെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
സോണിയയുടെ നിർദേശപ്രകാരം മുതിർന്ന നേതാവ് എ.കെ.ആന്റണി ഇന്നലെ രാത്രി ഡൽഹിയിലെത്തി. പ്രസിഡന്റ് സ്ഥാനാർഥി നിർണയം സംബന്ധിച്ച് ആന്റണിയുമായി സോണിയ ഇന്നു കൂടിക്കാഴ്ച നടത്തും. അദ്ദേഹമടക്കമുള്ള മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാവും ഗെലോട്ടിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
രാജസ്ഥാൻ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ നിയമിക്കണമെന്ന സോണിയയുടെ നിർദേശത്തിനു ഗെലോട്ട് വഴങ്ങുമോയെന്നും ദേശീയ നേതൃത്വം ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയാക്കാമെന്നു ഗാന്ധി കുടുംബം അറിയിച്ചതിനു പിന്നാലെ അക്കാര്യം വിളംബരം ചെയ്യും വിധം രാജസ്ഥാനിലെ എംഎൽഎമാരെ അറിയിക്കുകയും ഗെലോട്ടിന്റെ മണ്ഡലത്തിലടക്കം തന്റെ ചിത്രമടങ്ങിയ ഫ്ലെക്സ് സ്ഥാപിക്കുകയും ചെയ്ത സച്ചിന്റെ നടപടിയാണു പ്രശ്നം വഷളാക്കാൻ വഴിവച്ചതെന്ന ചിന്ത ഹൈക്കമാൻഡിനുണ്ട്. എംഎൽഎമാരുടെ നീരസം മാറ്റാനും വരും ദിവസങ്ങളിൽ അവരുടെ പിന്തുണ ഉറപ്പാക്കാനും പരമാവധി പരിശ്രമിക്കാൻ സച്ചിനോടു ഹൈക്കമാൻഡ് നിർദേശിച്ചു.
ഗെലോട്ടിനെ സ്ഥാനാർഥിയാക്കേണ്ടെന്നു തീരുമാനിച്ചാൽ, മല്ലികാർജുൻ ഖർഗെ, ദിഗ്‍വിജയ് സിങ്, മുകുൾ വാസ്നിക്, കമൽനാഥ്, സുശീൽ കുമാർ ഷിൻഡെ എന്നിവരിലൊരാളെ പരിഗണിച്ചേക്കാം. ഗാന്ധി കുടുംബത്തോടുള്ള വിധേയത്വമാണു മാനദണ്ഡമെങ്കിൽ ഖർഗെയാണു മുന്നിൽ. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ, പാർട്ടി ട്രഷറർ പവൻകുമാർ ബൻസൽ എന്നിവർ നാമനിർദേശ പത്രിക വാങ്ങിയിട്ടുണ്ട്.
English Summary: Ashok Gehlot apologises to Sonia Gandhi