ഇറാന്റെ യാത്രാവിമാനത്തിന് ബോംബ് ഭീഷണി; ആകാശത്ത് കോട്ട കെട്ടി ഇന്ത്യൻ സുഖോയ്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ മുകളിലൂടെ പറക്കവെ, ഇറാന്റെ മഹാൻ എയർ വിമാനത്തിന് ബോംബ് ഭീഷണി ഉയർന്നത് പരിഭ്രാന്തി പരത്തി. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞെങ്കിലും ഇന്ത്യൻ വ്യോമാതിർത്തി കടക്കുംവരെ വിമാനത്തിന് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടിയേകി.
ഇറാനിലെ ടെഹ്റാനിൽനിന്ന് ചൈനയിലെ ഗ്വാങ്ചൗവിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നു രാവിലെ 9.20 നാണ് ലഹോർ എയർ ട്രാഫിക് കൺട്രോൾ ഡൽഹി എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചത്. വ്യോമസേന ഉടൻ 2 സുഖോയ് യുദ്ധവിമാനങ്ങളെ രംഗത്തിറക്കി. ഇറാൻ വിമാനത്തിന്റെ പിന്നിൽ ഇരുവശങ്ങളിലുമായി ഇവ പറന്നു.
ജയ്പുർ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഇറങ്ങാൻ അനുമതി നൽകാമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചെങ്കിലും ഗൗങ്ചൗവിലേക്കു തന്നെ പറക്കുകയാണെന്ന് ഇറാൻ വിമാനത്തിലെ പൈലറ്റ് മറുപടി നൽകി. പിന്നാലെ, ഭീഷണി വ്യാജമാണെന്ന് ഇറാൻ ഇന്ത്യയെ അറിയിച്ചു. വിമാനം ഇന്ത്യൻ വ്യോമാതിർത്തി കടന്ന് ബംഗ്ലാദേശിൽ പ്രവേശിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സുഖോയ് വിമാനങ്ങൾ പിന്തിരിഞ്ഞത്.
വ്യോമസേനയ്ക്കു പുറമേ വ്യോമയാന മന്ത്രാലയം, വ്യോമയാന സുരക്ഷാ ബ്യൂറോ എന്നിവയും വിമാനത്തെ സസൂക്ഷ്മം നിരീക്ഷിച്ചു. ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങൾക്കും സേനാ താവളങ്ങൾക്കും അതീവ ജാഗ്രതാ നിർദേശം നൽകി. അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങൾ വിമാനത്താവളങ്ങളിലൊരുക്കുകയും ചെയ്തു.
English Summary: Bomb Threat on Iran-China Flight