പക്ഷം ചേരണമെങ്കിൽ നേതാക്കൾ പദവി ഒഴിയണം: മിസ്ത്രി
Mail This Article
ന്യൂഡൽഹി ∙ മല്ലികാർജുൻ ഖർഗെയും ശശി തരൂരും സ്വന്തം നിലയ്ക്കാണു മത്സരിക്കുന്നതെന്നും ആർക്കു വേണമെങ്കിലും വോട്ട് ചെയ്യാൻ പിസിസി പ്രതിനിധികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി ഉത്തരവിറക്കി. എഐസിസി ഭാരവാഹികൾ, പിസിസി പ്രസിഡന്റുമാർ, ഭാരവാഹികൾ, നിയമസഭാകക്ഷി നേതാക്കൾ, വക്താക്കൾ എന്നിവർ ഏതെങ്കിലും സ്ഥാനാർഥിക്ക് അനുകൂലമായോ എതിരായോ പ്രചാരണം നടത്താൻ പാടില്ല. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നവർ ആദ്യം പാർട്ടി പദവി രാജിവയ്ക്കണം. സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന സ്ഥാനാർഥികൾക്ക് പിസിസി പ്രസിഡന്റുമാർ പ്രചാരണത്തിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കണം.
പിസിസി പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കും സൗകര്യമൊരുക്കണം. അനാവശ്യമായ ലഘുലേഖകൾ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാരെ പോളിങ് ബൂത്തിലെത്തിക്കാൻ സ്ഥാനാർഥികൾ വാഹനങ്ങൾ ഏർപ്പാടാക്കരുത്. ദുഷ്പ്രചാരണത്തിനും വിലക്കുണ്ട്. സംസ്ഥാന പിസിസികളിലെ പോളിങ് ബൂത്തുകളുടെ ചുമതല പ്രദേശ് റിട്ടേണിങ് ഓഫിസർമാർക്കായിരിക്കുമെന്നും മിസ്ത്രി വ്യക്തമാക്കി. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പോളിങ് ബൂത്ത് സജ്ജമാക്കും.
English Summary: Congress releases guidelines for president polls