കമ്പത്ത് കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം 10 ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി
Mail This Article
കുമളി ∙ തമിഴ്നാട്ടിലെ കമ്പത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്നു കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശന്റെ (37) മൃതദേഹമാണു 10 ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ഷട്ടർ അടച്ചശേഷം പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു നടത്തിയ തിരച്ചിലിൽ തേനിക്കു സമീപം കുച്ചന്നൂർ ഭാഗത്താണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 21നാണു പ്രകാശനെ കാണാതായത്. കമ്പം നാട്ടുകാൽ തെരുവിൽ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26) എന്നിവർ ചേർന്നു പ്രകാശനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിച്ചതാണെന്നാണു പൊലീസ് കണ്ടെത്തൽ. മൃതദേഹം നീക്കം ചെയ്യാൻ സഹായിച്ചതിന് വിനോദ് കുമാറിന്റെ സുഹൃത്ത് രമേശും (31) അറസ്റ്റിലായിരുന്നു.
വിനോദ് കുമാറിന്റെ ഭാര്യയുമായി പ്രകാശിനു ബന്ധമുണ്ടായിരുന്നുവെന്നും ഇതാണു കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണു പ്രതികൾ പ്രകാശനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
English Summary: Murdered youth dead body found after 10 days of search