വെറുതേ വേണ്ട വാഗ്ദാനങ്ങൾ; മാതൃകാ പെരുമാറ്റച്ചട്ടത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ നീക്കം
Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പു വേളയിൽ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനു മാനദണ്ഡം നിശ്ചയിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഒരുങ്ങുന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഇതു സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്താനാണു നീക്കം. പാർട്ടികളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈയിടെ പ്രതികരിച്ചിരുന്നു.
വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള പണം എവിടെ നിന്നു സമാഹരിക്കും, അത് സർക്കാരിന്റെ ധനസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്ത്, ആർക്കൊക്കെ ലഭിക്കും എന്നീ കാര്യങ്ങൾ കൂടി പ്രകടന പത്രികയിൽ പാർട്ടികൾ വ്യക്തമാക്കേണ്ടി വരും. സൗജന്യ വാഗ്ദാനങ്ങളെക്കുറിച്ചുള്ള കേസ് സുപ്രീം കോടതിയിലുണ്ട്. പാർട്ടികളുടെ നയപരമായ തീരുമാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്നാണ് കമ്മിഷൻ കോടതിയിൽ പറഞ്ഞിരുന്നത്. കോടതിയിൽ എടുത്ത നിലപാട് കമ്മിഷൻ മാറ്റിയത് അത്ഭുതകരമാണെന്നും ഭരണകൂടത്തിന്റെ സമ്മർദമാണോ ഇതിനു പിന്നിലെന്നും സിപിഎം ചോദിച്ചു.
2 തരത്തിലുള്ള ഫോമുകൾ തിരഞ്ഞെടുപ്പു വേളയിൽ രാഷ്ട്രീയ പാർട്ടികൾ നൽകാനാണു തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്ദേശിക്കുന്നത്. സൗജന്യങ്ങൾ സംബന്ധിച്ച വാഗ്ദാനം നൽകാനുള്ള ചെലവ് കൃത്യമായി വിവരിക്കുന്നതും സൗജന്യം വ്യക്തികൾക്കാണോ കുടുംബങ്ങൾക്കാണോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനാണോ എന്നു വ്യക്തമാക്കുന്നതുമാണ് ഒന്നാമത്തേത്. എങ്ങനെയാണ് ഈ വാഗ്ദാനം പാലിക്കാനുള്ള ധനസമാഹരണം നടത്തുന്നത് എന്നു വ്യക്തമാക്കുന്നതാണ് രണ്ടാമത്തേത്.
English Summary: To track "empty promises" by political parties, Election Commission's big move