കശ്മീർ ജയിൽ ഡിജിപിയുടെ വധം; സഹായി അറസ്റ്റിൽ
Mail This Article
ജമ്മു ∙ വീട്ടിൽ കൊല്ലപ്പെട്ട ജമ്മു കശ്മീർ ജയിൽ വിഭാഗം ഡിജിപി ഹേമന്ദ് കുമാർ ലോഹിയയുടെ (57) മരണത്തിൽ ഭീകരാക്രമണ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സഹായിയായ യാസിർ ലോഹറിനെ (23) അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം കാണാതായ ഇയാളെ 10 കിലോമീറ്റർ അകലെയുള്ള കഞ്ചാച്ചക്കിൽ നിന്നാണ് പിടികൂടിയത്. ഭീകരസംഘടനയായ പീപ്പിൾസ് ആൻഡ് ഫാഷിസ്റ്റ് ഫ്രണ്ട് കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തതിനെ ഡിജിപി ദിൽബഗ് സിങ് തള്ളി.
കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് ഫെബ്രുവരിയിൽ തിരിച്ചെത്തിയ ഹേമന്ദ് തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. 1992 ബാച്ച് ഐപിഎസ് ഓഫിസർ ആയ ഇദ്ദേഹം മടങ്ങിയെത്തിയ ശേഷം താമസസ്ഥലം ശരിയാകാത്തതിനാൽ നഗരപ്രാന്തത്തിലെ ഉദയ്വാലയിൽ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കാലിൽ എണ്ണ പുരട്ടുന്നതിനിടെ കയറിവന്ന യാസിർ മുറി പൂട്ടിയ ശേഷം കുപ്പി പൊട്ടിച്ച് കഴുത്തറുക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരും കാവൽക്കാരും ഓടിയെത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലാണ് ഹേമന്ദിനെയാണ് കണ്ടത്. യാസിർ പിൻവാതിലിലൂടെ രക്ഷപ്പെട്ടു.
സ്കൂൾ പഠനം ഉപേക്ഷിച്ച് വീടുവിട്ട യാസിർ 18 മാസത്തോളം എവിടെയായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യം കണ്ടുപിടിക്കുന്നത് അന്വേഷണത്തെ സംബന്ധിച്ച് നിർണായകമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ ഹേമന്ദ് കുമാറിന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. മകന്റെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നു.
English Summary: Hemant Kumar Lohiya murder case updates