ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന പിസിസി പ്രതിനിധികളുടെ പട്ടികയിലെ മൂവായിരത്തിലേറെ പേരുടെ വിലാസം ലഭ്യമല്ലാത്തത് തിരഞ്ഞെടുപ്പ് പ്രക്രിയ സങ്കീർണമാക്കും. 17 ന് വോട്ടെടുപ്പു നടക്കാനിരിക്കെ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണു സമിതി.

ഇതിനിടെ, പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായിരുന്ന ഇന്നലെ മല്ലികാർജുൻ ഖർഗെയെയും ശശി തരൂരിനെയും സ്ഥാനാർഥികളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തരൂർ പത്രിക പിൻവലിക്കുമെന്ന് രാവിലെ അഭ്യൂഹം പരന്നെങ്കിലും ഇതു നിഷേധിച്ചു രംഗത്തുവന്ന അദ്ദേഹം, വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ തിരഞ്ഞെടുപ്പു സമിതിക്കു പരാതി നൽകുമെന്ന് അറിയിച്ചു.

ജീവിതത്തിലൊരിക്കലും വെല്ലുവിളികളിൽ നിന്ന് താൻ പിൻമാറിയിട്ടില്ലെന്നും പൂർത്തിയാക്കാൻ വേണ്ടിയുള്ള മത്സരത്തിനാണ് ഇറങ്ങിയിരിക്കുന്നതെന്നും തരൂർ പറഞ്ഞു. എന്നാൽ, വോട്ടർമാരുടെ മേൽവിലാസമോ ഫോൺ നമ്പറോ ബൂത്ത് സംബന്ധിച്ച വിവരമോ ലഭിക്കാതെ ആയിരക്കണക്കിനു പേരുകൾ മാത്രം വച്ച് എങ്ങനെ പ്രചാരണം നടത്തുമെന്നു ശശി തരൂർ പക്ഷം ചോദിക്കുന്നു. 

പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥികൾക്കു കൈമാറിയ പട്ടികയിലുള്ള  9,000 ൽ ഏറെ പ്രതിനിധികളിൽ മൂന്നിലൊന്നു പേരെക്കുറിച്ചാണ് ഒരു വിവരവും ലഭ്യമല്ലാത്തത്. 13 പിസിസികൾ പേരു മാത്രം രേഖപ്പെടുത്തി പട്ടിക കൈമാറിയതാണു പ്രശ്നത്തിനു വഴിയൊരുക്കിയത്. 

പ്രതിനിധികൾക്കു നൽകിയിട്ടുള്ള വോട്ടർ കാർഡ് വഴി ഇവരെ തിരിച്ചറിയാനാകുമെന്നാണു തിരഞ്ഞെടുപ്പ് സമിതിയുടെ പ്രതീക്ഷ. ചിത്രം പതിച്ച കാർഡ് നൽകുമെന്നാണു സമിതി അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം പേർക്കും ലഭിച്ച കാർഡിൽ പേരു മാത്രമാണുള്ളത്. ഫോട്ടോ ഇല്ലാത്തതിനാൽ, കാർഡ് ഉപയോഗിച്ച് മറ്റാരെങ്കിലും വോട്ട് ചെയ്താലും പിടികൂടുക എളുപ്പമല്ല.  

ഇതിനിടെ, പാർട്ടി പ്രവർത്തകർക്കും യുവാക്കൾക്കുമിടയിൽ തരൂരിനു സ്വീകാര്യത വർധിക്കുന്നുവെന്ന സൂചനകൾ വന്നതോടെ ഖർഗെ പക്ഷവും പ്രചാരണം ഊർജിതമാക്കി. ഇന്നലെ ഹൈദരാബാദിൽ അദ്ദേഹം പ്രചാരണം നടത്തി. രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു. ഖർഗെയ്ക്ക് അനുകൂലമായി നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പു സമിതിക്കു പരാതി നൽകുമെന്ന് തരൂർ പറഞ്ഞു. രേഖാമൂലം പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. 

ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ നേരിടാൻ പാർട്ടിക്കതീതമായ പ്രതിച്ഛായയുള്ള തരൂരിനെയാണു കോൺഗ്രസിന് ആവശ്യമെന്ന് കാർത്തി ചിദംബരം എംപി പറഞ്ഞു. 

വിലാസമില്ലാതെ കേരളത്തിൽനിന്നു 40 പേർ

കേരളത്തിൽ 40 പേരുടെ വിലാസം പട്ടികയിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും സജീവ രാഷ്ട്രീയത്തിലുള്ളവരായതിനാൽ, ഇവരെ തിരിച്ചറിയുക എളുപ്പമാണ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും ഇവർക്കു തടസ്സമുണ്ടാവില്ല. പട്ടികയിൽ മുൻ പിസിസി പ്രസിഡന്റുമാരുടെ നിരയിൽ കെ.മുരളീധരൻ എംപിയുടെ പേര് എം.മുരളീധരൻ എന്നു തെറ്റായാണു രേഖപ്പെടുത്തിയിട്ടുള്ളത്. 

40 പേർ ഇവർ – കെ.സി.ജോസഫ്, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ചാണ്ടി ഉമ്മൻ, ജോഷി ഫിലിപ്പ്, എൻ.ശൈലജ്, ബാബു ജോർജ്, എം.കെ.വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ, എ.പി.ഉസ്മാൻ, രാധേഷ് കണ്ണനൂർ, അജീസ് ബെൻ മാത്യൂസ്, എ.ജി.ജോർജ്, ഷോൺ പെല്ലിശേരി, നിഖിൽ ദാമോദരൻ, സി.എസ്.ശ്രീനിവാസൻ, സജീഷ് ചന്ദ്രൻ, എച്ച്.പി.ഷാജി, പി.നന്ദബാലൻ, പി.വി.രാജേഷ്, പി.ബാലഗോപാൽ, റിയാസ് മുക്കോളി, വി.മധുസൂദനൻ, യു.ഷാജി കാളിയത്ത്, സക്കീർ പുല്ലാരി, സി.വി.കുഞ്ഞിക്കൃഷ്ണൻ, കെ.പി.ബാബു, ആദം മുൽസി, പി.സി.ഹബീബ് തമ്പി, കെ.ഇ.വിജയൻ, കെ.കെ.വിശ്വനാഥൻ, സതീശൻ പാച്ചേനി, രാജീവൻ എളയാവൂർ, രജനി രാമനാഥ്, അമൃത രാമകൃഷ്ണൻ, ടി.ഒ. മോഹനൻ, ലിസി ജോസഫ്, എൻ.പി.ശ്രീധരൻ, മുഹമ്മദ് ഫൈസൽ, വി.പി.അബ്ദുൾ റഷീദ്. 

Content Highlight: Congress President Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com