ADVERTISEMENT

മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്ന നിലപാട് സിപിഐ ഉപേക്ഷിക്കുന്നു. പാർട്ടി പരിപാടിയിലെ ഈ വ്യവസ്ഥ ഉപേക്ഷിക്കണമെന്ന ഭേദഗതി കേരളത്തിൽ നിന്നുളള വി.എസ്.സുനിൽകുമാർ അവതരിപ്പിച്ചപ്പോൾ ഭൂരിപക്ഷം പേരും പിന്തുണച്ചു. ഇതേ നിർദേശം രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിലും ഉയർന്നു. പാർട്ടി കോൺഗ്രസ് തിരഞ്ഞെടുക്കുന്ന പുതിയ ദേശീയ കൗൺസിലിന്റെ അന്തിമ തീരുമാനത്തിന് ഇക്കാര്യം വിട്ടു.

2015 ലെ പുതുച്ചേരി  പാർട്ടി കോൺഗ്രസിൽ വച്ച് പാർട്ടി പരിപാടി ഭേദഗതി ചെയ്തപ്പോഴാണ് ‘മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൂടി സംവരണം ബാധകമാക്കണം’ എന്ന വരി ഉൾപ്പെടുത്തിയത്. എന്നാൽ, ഇത് സാമ്പത്തിക സംവരണം സംബന്ധിച്ച സിപിഐയുടെ അടിസ്ഥാന നയത്തിന് എതിരാണെന്ന വിമർശനം പിന്നീട് ശക്തമായി. പാർലമെന്റിൽ ഡി.രാജ തന്നെ ഈ വ്യവസ്ഥയ്ക്കെതിരെ നിലപാട് എടുത്തു.

ഈ പശ്ചാത്തലത്തിലാണ് ഈ വിവാദ ഭാഗം പരിപാടിയിൽനിന്നു നീക്കണമെന്ന ഭേദഗതി സുനിൽ അവതരിപ്പിച്ചത്. ഭേദഗതി അനുകൂലമായതോടെ പാർട്ടി പരിപാടി അവലോകനം ചെയ്യാൻ മാത്രമായി പൊതുവായ കമ്മിഷൻ നിലവിലുള്ള കാര്യം പ്രസീഡിയത്തെ പ്രതിനിധീകരിച്ച കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. ആ സമിതി പരിശോധിച്ച ശേഷം പുതിയ ദേശീയ കൗൺസിലിനു വിടാമെന്നും വ്യക്തമാക്കി.

രാഷ്ട്രീയ പ്രമേയ ചർച്ചയിൽ ഇതേ കാര്യം മറ്റൊരു സംസ്ഥാനത്തെ പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ പങ്കെടുത്ത ജനറൽ സെക്രട്ടറി ഡി.രാജയും സമാന നിലപാട് പ്രകടിപ്പിച്ചു. ശുപാർശ ഇന്ന് പാർട്ടി കോൺഗ്രസിൽ വയ്ക്കുമ്പോൾ തുടർ നടപടി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.

English Summary: CPI leaving Upper Caste Reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com