നാഗ്പുരിൽ ബിജെപിക്ക് തിരിച്ചടി; നേട്ടം കൊയ്ത് കോൺഗ്രസ്
Mail This Article
മുംബൈ ∙ നാഗ്പുർ ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തിനു തുല്യമായ പഞ്ചായത്ത് സമിതി അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം; ബിജെപിക്ക് തിരിച്ചടി. 13 ഇടങ്ങളിൽ അധ്യക്ഷസ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഒൻപതിലും കോൺഗ്രസ് വിജയിച്ചു. എൻസിപിക്ക് മൂന്നും ശിവസേന ഷിൻഡെ വിഭാഗത്തിന് ഒന്നും ലഭിച്ചപ്പോൾ ബിജെപിക്ക് ഒരിടത്തും ജയിക്കാനായില്ല.
ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയാണ് നാഗ്പുർ. ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിയും പാർട്ടി മുൻ അധ്യക്ഷനുമായ നിതിൻ ഗഡ്കരി എന്നിവരുടെ തട്ടകത്തിലാണ് ബിജെപിക്ക് തിരിച്ചടിയേറ്റത്. ഗഡ്കരിയെ താഴ്ത്തിക്കെട്ടി ഫഡ്നാവിസ് മേൽക്കൈ നേടാൻ നടത്തുന്ന ശ്രമങ്ങൾ പാർട്ടിക്കു തിരിച്ചടിയായെന്നാണു വിലയിരുത്തൽ.
അതിനിടെ, മഹാരാഷ്ട്രയിൽ 1165 ഗ്രാമപഞ്ചായത്തുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ സഖ്യം തിരിച്ചുള്ള കണക്കിൽ ശിവസേന ഉദ്ധവ് വിഭാഗവും എൻസിപിയും കോൺഗ്രസും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയാണ് മുന്നിൽ.
English Summary: Setback for BJP in Nagpur