ഹിന്ദുദൈവങ്ങളെ വിമർശിച്ചു; ബിഹാറിലെ ബിജെപി എംഎൽഎയുടെ പ്രസംഗത്തിൽ വിവാദം
Mail This Article
പട്ന ∙ ബിഹാറിലെ ബിജെപി എംഎൽഎ ലലൻ പാസ്വാൻ ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ച് ഹിന്ദുസംഘടനകൾ പ്രതിഷേധിച്ചു. ഭഗൽപുർ ജില്ലയിലെ പിർപെയ്ന്തി മണ്ഡലത്തിലെ എംഎൽഎയാണ് ലലൻ.
‘‘മുസ‍്‍ലിംകളും ക്രൈസ്തവരും സരസ്വതിയെയും ലക്ഷ്മിയെയും ആരാധിക്കുന്നില്ല. എന്നാൽ, അതുകൊണ്ട് ഈ മതത്തിൽപ്പെട്ടവർക്ക് ധനവും വിദ്യയും കിട്ടാതെയിരിക്കുന്നില്ല. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നവരല്ല അമേരിക്കക്കാർ. അവർ പക്ഷേ, ലോകത്തെ സൂപ്പർ പവറാണ്. ആത്യന്തികമായി എല്ലാം ഒരു വിശ്വാസം മാത്രം’’ എന്നായിരുന്നു ലലന്റെ പരാമർശം. മാതാവിന്റെ അടിയന്തിരസദ്യ വേണ്ടെന്നു വച്ചുവെന്ന് പറഞ്ഞാണ് ലലന്റെ വിഡിയോ പ്രചരിച്ചത്. അടിയന്തിരം നടത്തുന്ന രീതിയെ എംഎൽഎ വിമർശിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ, വിഡിയോ എഡിറ്റ് ചെയ്തതാണെന്ന വാദവുമായി എംഎൽഎ രംഗത്തെത്തി. ഇതിനു മുൻപും ഇത്തരം വിവാദങ്ങളിൽ കുടുങ്ങിയ ആളാണ് ലലൻ പാസ്വാൻ. ഭഗൽപൂരിൽ ഹിന്ദു സംഘടനകൾ എംഎൽഎയുടെ കോലം കത്തിച്ചു.
English Summary: BJP MLA Lalan Paswan Sparks Row over questions on Hindu beliefs